Type Here to Get Search Results !

Bottom Ad

ബാറും കരാറുകാരും കനിയുന്നില്ല: ഫണ്ടും എത്തിയില്ല; പ്രചാരണം മന്ദഗതിയില്‍

evisionnews

കാഞ്ഞങ്ങാട്:(www.evisionnews.in) നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലങ്ങളിലേക്ക് ഫണ്ടൊഴുക്കില്ലാത്തത് മൂലം യു.ഡി.എഫും ചിലയിടങ്ങളില്‍ എല്‍.ഡി.എഫും പ്രചാരണത്തില്‍ പ്രതിസന്ധികളെ അഭീമുഖീകരിക്കുന്നു. ജില്ലയില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ ഇതു തന്നെയാണ് സ്ഥിതി. കാസര്‍കോട് മണ്ഡലത്തില്‍ ഫണ്ടെത്താത്തത് മൂലം ഐ.എന്‍.എല്ലിലും നിശ്ചലാവസ്ഥയുണ്ട്. ഇത് മുന്‍കൂട്ടി അറിഞ്ഞത് കൊണ്ടാകാം കാസര്‍കോട് മണ്ഡലത്തിലെ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള പ്രചാരണം സിപിഎം നേരിട്ടേറ്റെടുത്ത് നടത്തുന്നത്. എല്‍.ഡി.എഫ് -ഐ.എന്‍.എല്‍ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും നുള്ളിപ്പാടിയിലെ മാര്‍ക്‌സ് ഭവനിലാണ് പ്രവര്‍ത്തിക്കുന്നത്.

ഫണ്ടെത്താത്തത് മൂലം കോണ്‍ഗ്രസ് കേന്ദ്രങ്ങളിലാണ് മ്ലാനത ഏറെയുള്ളത്. ഉദുമയിലും കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ഈ മൂന്നിടങ്ങളിലും എല്‍.ഡി.എഫ് ബഹുദൂരം മുന്നിലാണ്. കണ്ണൂരില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായി സുധാകരന്‍ എത്തിയ ശേഷമാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ചലനം തുടങ്ങിയത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ കേന്ദ്ര സംസ്ഥാന നേതൃത്വത്തില്‍ നിന്നെത്തുന്ന ഫണ്ട് ദുര്‍വിനിയോഗം ചെയ്ത് ചിലര്‍ പോക്കറ്റിലാക്കി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാണിച്ചുവെന്ന ആരോപണം അണികളില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.

ഫണ്ട് കയ്യില്‍ കിട്ടാത്തതുകൊണ്ടാണ് പലരും ചലിക്കാത്തതെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്. 2011 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുകാര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ എ.ഐ. സി.സി.യും കെ.പി.സി.സിയും തെരഞ്ഞെടുപ്പ് ചിലവിലേക്ക് 65 ലക്ഷം രൂപവരെ ന ല്‍കിയിരുന്നു. എ ഗ്രൂപ്പുകാരുടെ മണ്ഡങ്ങളില്‍ 70 ലക്ഷം രൂപ നല്‍കിയെന്നാണ് പിന്നീട് പുറത്തുവന്നത്.

മദ്യലോബിയും കരാറുകാരുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ മദ്യമുതലാളിമാരില്‍ നിന്നും ഒരു രൂപ പോലും കിട്ടില്ല. പൊതുമരാമത്ത് കരാറുകാര്‍ക്ക് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ നല്‍കാനുണ്ട്. ഇത് മൂലംസംഭാവനക്ക് കരാറുകാരേയും സമീപിക്കാന്‍ കഴിയില്ല.

സാമ്പത്തിക സ്രോതസ് അടഞ്ഞ നിലക്ക് തെരഞ്ഞെടുപ്പ് ചിലവുകള്‍ ചുരുക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ നിര്‍ബന്ധിതരാവും. വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളില്‍ സീറ്റുകിട്ടാന്‍ കോണ്‍ഗ്രസുകാര്‍ ഇടിക്കുന്നത് ഫണ്ട് ലക്ഷ്യം വെച്ചാണ്.

2006 ലെ തെരഞ്ഞെടുപ്പിലും 2011 ലെ തെരഞ്ഞെടുപ്പിലും 25 ലക്ഷം മുതല്‍ 50 ലക്ഷം രൂപാവരെ ബാക്കിയാക്കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കേരളത്തിലുണ്ട്. ഇവരില്‍ ചിലര്‍ ഭൂസ്വത്തുക്കള്‍ വാങ്ങി. മറ്റുചിലര്‍ പുതിയ വീടുകള്‍ നിര്‍മിക്കുകയും വില കൂടിയ വാഹനങ്ങള്‍ വാങ്ങുകയും ചെയ്തു. പഴയ മോഡല്‍ അംബാസിഡര്‍ കാര്‍ ഉപയോഗിച്ചിരുന്നവര്‍ ഇന്നോവ പോലുള്ള മുന്തിയ തരം വാഹനങ്ങളാണ് വാങ്ങിയതെന്നും അണികള്‍ ആരോപിക്കുന്നു.

keywords : election-news-bjp-ldf-cpm

Post a Comment

0 Comments

Top Post Ad

Below Post Ad