മംഗളൂരു (www.evisionnews.in): നഗരത്തിലെ വിവരാവകാശ പ്രവര്‍ത്തകനും പാവങ്ങളോട് അനുകമ്പയും സഹാനുഭാവവും പുലര്‍ത്തിയിരുന്ന വിനായക് ബാലിഗയുടെ മരണത്തില്‍ മംഗളൂരു നടുങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ 5.30മണിയോടെയാണ് പ്രഭാത സവാരിക്കിടെ വിനായക് എന്ന അമ്പത്തൊന്നുകാരന്‍ അജ്ഞാത സംഘത്തിന്റെ കൊലക്കത്തിക്കിരിയായത്.
അവിവാഹിതനായ ഈ പൊതുപ്രവര്‍ത്തകന്‍ ബസന്റ് സെക്കന്റ് ലൈനിലെ വീട്ടില്‍ വൃദ്ധമാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. മൂന്നു സഹോദരിമാരാണ് ബാലിഗക്കുളളത്. ജനപക്ഷത്ത് നിലയുറപ്പിച്ച് വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ ആവോളം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു വിനായകിന്റേത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ 90ഓളം വിവരാവകാശ അപേക്ഷകളാണ് അദ്ദേഹം അധികൃത കേന്ദ്രങ്ങളില്‍ സമര്‍പ്പിച്ച് സമൂഹത്തെ സഹായിച്ചത്.
നഗരത്തിലെ വന്‍കിടക്കാര്‍ നടത്തുന്ന വൈദ്യുതി മോഷണത്തിന്റെ കാണാപ്പുറങ്ങള്‍ പുറത്തുകൊണ്ടുവന്നതും ഇദ്ദേഹമായിരുന്നു. ഏറ്റവുമൊടുവില്‍ വെങ്കിട്ടരമണ ക്ഷേത്രത്തിലെ ഫ ണ്ട് ദുര്‍വിനിയോഗത്തിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിന്‍ മേലുള്ള കേസ് പുരോഗമിക്കുന്നതിനിടയിലാണ് ഘാതകര്‍ അദ്ദേഹത്തിന്റെ ജീവനെടുത്തത്.
റൗഡികളും ഗുണ്ടകളും തമ്മിലുള്ള ചേരിപ്പോരും ഇതേതുടര്‍ന്നുള്ള കൊലയും കേട്ട് തഴമ്പിച്ച നഗരവാസികള്‍ക്ക് വിനായകിന്റെ കൊലപാതക വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ഒരു നടുക്കം തന്നെയാണ് സൃഷ്ടിച്ചത്. ഭരണഘടന അനുവദിച്ച പൗരന്റെ നിയമ പോരാട്ടാവകാശം കാത്തുസൂക്ഷിക്കാന്‍ ധൈര്യപ്പെട്ടു എന്നതാണ് വിനായക് ചെയ്ത കുറ്റം. ഇതിന്റെ പേരില്‍ ചില കേന്ദ്രങ്ങള്‍ ഇദ്ദേഹത്തോട് അപ്രീതി കാണിച്ചതായും സൂചനയുണ്ട്.
രാവിലെ പതിവുപോലെ വീട്ടില്‍ നിന്ന് സ്‌കൂട്ടറില്‍ പുറത്തിറങ്ങുന്ന വിനായക് നേരെ ചെല്ലുന്നത് താജ് ഹോട്ടലിലേക്കാണ്. തുടര്‍ന്ന് ക്ഷേത്ര ദര്‍ശനവും വ്യായാമവും. തിങ്കളാഴ്ചയും ഇതു പോലെ വീട്ടില്‍ നിന്നിറങ്ങിയുടനാണ് അക്രമികളുടെ വെട്ടേറ്റത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ടുളള പതിനേഴ് വെട്ടുകളുണ്ട് ശരീരത്തില്‍. ഇടവഴിയിലെ സിസിടിവി കാമറയില്‍ ഘാതകരെന്ന് സംശയിക്കുന്ന രണ്ടുപേരുടെ അവ്യക്ത ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ട്. പോലീസ് ഇത് പരിശോധിച്ചു വരികയാണ്. അക്രമത്തിനിടെ വിനായക് നിലവിളിക്കുന്നത് കേട്ടത് സമീപത്തെ വീട്ടിലുണ്ടായിരുന്ന ഡോ സുബ്രായ പൈ മാത്രമാണ്.

Post a Comment
0 Comments