കൊച്ചി (www.evisionnews.in): മയക്കുമരുന്ന് കേസില്‍ കുവൈത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദിഖിനെ കുടുക്കിയത് ആലുവ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ലോബി. തൊഴിലും മാന്യമായ ശമ്പളവും വാഗ്ദാനം ചെയ്ത് ആലുവ സ്വദേശികളായ മയക്കുമരുന്നു മാഫിയ സംഘത്തിലെ രണ്ടുപേരാണ് അബൂബക്കര്‍ സിദ്ദിഖ് കയ്യില്‍ മയക്കുമരുന്ന് കൊടുത്തുവിട്ടത്. ജോലി വാഗ്ദാനം ചെയ്താണ് ഇയാളെ കുവൈത്തിലേക്ക് വിട്ടത്. കുവൈറ്റിലുള്ള സുഹൃത്തിന് കൊടുക്കണമെന്ന് പറഞ്ഞ് വസ്ത്രങ്ങളെന്ന പേരില്‍ ഒരു പൊതിയിലാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍വിലമതിക്കുന്ന ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്.
വസ്ത്രത്തിനുള്ളില്‍ പെട്ടെന്ന് തിരിച്ചറിയാത്ത വിധത്തിലായിരുന്നു ഹെറോയിന്‍ പ്രത്യേകമായി തുന്നിപിടിപ്പിച്ചിരുന്നത്. കുവൈറ്റിലിറങ്ങിയ ഉടന്‍ അബൂബക്കര്‍ സിദ്ദീഖ് പോലീസിന്റെ പിടിയില്‍വീഴുകയായിരുന്നു. കോടതി പരമാവധി ശിക്ഷയും നല്‍കി. തുടര്‍ന്ന് ഇയാള്‍ തന്റെ മോചനത്തിനുവേണ്ടി സഹായമഭ്യര്‍ത്ഥിച്ചുവെങ്കിലും മാഫിയകള്‍ ഗൗനിച്ചില്ല.
പാലക്കാട് സ്വദേശി മുസ്തഫ ഷാഹുല്‍ ഹമീദ് (40) കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (21), മലപ്പുറം സ്വദേശി ഫൈസല്‍ മഞ്ഞോട്ട് ചാലില്‍ (33) എന്നിവര്‍ക്കാണ് കുവൈത്തില്‍ കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചത്. ഇവരോടൊപ്പം കേസില്‍ ഉള്‍പ്പെട്ട 41 കാരിയായ ശ്രീലങ്കന്‍ സ്ത്രീയ്ക്കും സമാനശിക്ഷയാണ് കോടതി വിധിച്ചത്.
2015 ഏപ്രില്‍ 19നാണ് മയക്കുമരുന്ന് കേസില്‍ ഇവര്‍ പിടിയിലായത്. നാട്ടില്‍നിന്ന് ലഹരിവസ്തുക്കള്‍ കൊണ്ടു വന്നതായാണ് പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്ന കുറ്റം. ലഹരിവസ്തു അടക്കം പ്രതിയെ താമസ സ്ഥലത്ത് നിന്നു പിടികൂടുകയായിരുന്നു. ഇയാളുടെ ഫോണ്‍ രേഖ പരിശോധിച്ചാണ് മറ്റ് രണ്ടുപേരെ അറസ്റ്റ് ചെയ്യത്. ഇതില്‍ ലഹരിവസ്തുവുമായി വന്നയാളെ വിമാനത്താവളത്തില്‍നിന്നു കൊണ്ടു വന്ന ടാക്സി ഡ്രൈവറും ഉള്‍പ്പെട്ടിട്ടുണ്ട്. വിധി പ്രഖ്യാപനത്തോടൊപ്പം പ്രതികള്‍ക്ക് അപ്പീല്‍ പോകാന്‍ ഒരു മാസത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്.

Post a Comment
0 Comments