Type Here to Get Search Results !

Bottom Ad

കലാഭവൻ മണി അന്തരിച്ചു



evisionnews


കൊച്ചി:(www.evisionnews.in) നടന്‍ കലാഭവന്‍ മണി അന്തരിച്ചു.കരള്‍ രോഗ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ മരണം വൈകീട്ട് 7.15നാണ് സംഭവിച്ചത്. രണ്ടു ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മണിയെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
മിമിക്രിയിലൂടെയാണ് മണി കലാരംഗത്ത് പ്രവേശിച്ചത്. തുടര്‍ന്ന് സിനിമയില്‍ എത്തിയ അദ്ദേഹം തുടക്കത്തില്‍ കോമഡി വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീട് വില്ലന്‍ വേഷങ്ങളിലും നായകവേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചു. അഭിനയത്തിനും മിമിക്രിക്കും പുറമെ പാട്ടിലും അദ്ദേഹം തിളങ്ങി. നാടന്‍ പാട്ടുകളെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ മണി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
സമുദായം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. ചെറിയവേഷങ്ങള്‍ ചെയ്ത് മണി ഉയരുകയായിരുന്നു. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി അഭിനിയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകര്‍ മണിയെ തേടിയെത്തി. ഉദ്യാനപാലകന്‍, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളില്‍ സീരിയസ് വേഷമായിരുന്നു. വിനയന്‍ എന്ന സംവിധായകനാണ് കലാഭവന്‍ മണിയെ നായകനിരയിലേക്കുയര്‍ത്തിയത്. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തില്‍ മണി നായകനായി. അന്ധഗായകനായ രാമു എന്ന കഥാപാത്രം സിനിമാപ്രേക്ഷകര്‍ സ്വീകരിച്ചതോടെ മണിയുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടായി. രാമു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. </p>
ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം, കേരള സര്‍ക്കാരിന്റെ സ്‌പെഷല്‍ ജൂറി പ്രൈസ്, സത്യന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, മാതൃഭൂമി അവാര്‍ഡ്, ലക്‌സ്ഏഷ്യാനെറ്റ് അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ മണിയെ തേടിയെത്തി. മണി എന്ന നടന്റെ ഉയര്‍ച്ചയുടെ ദിനങ്ങളായിരുന്നു പിന്നീട്. വണ്‍മാന്‍ ഷോ, സമ്മര്‍ ഇന്‍ ബേത്‌ലഹേം, ദില്ലിവാലാ രാജകുമാരന്‍, ഉല്ലാസപ്പൂങ്കാറ്റ്, കണ്ണെഴുതി പൊട്ടും തൊട്ട്, രാക്ഷസരാജാവ്, മലയാളി മാമനു വണക്കം, വല്യേട്ടന്‍, ആറാം തമ്പുരാന്‍, വസന്തമാളിക എന്നീ ചിത്രങ്ങളില്‍ മണി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തിലെ മന്ദബുദ്ധിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദി ഗ്യാങ്, ഗാര്‍ഡ്, ആകാശത്തിലെ പറവകള്‍, വാല്‍ക്കണ്ണാടി, എന്നീ ചിത്രങ്ങളില്‍ മണി നായകനായി. മറുമലര്‍ച്ചി, വാഞ്ചിനാഥന്‍, ജെമിനി, ബന്താ പരമശിവം എന്നീ തമിഴ് ചിത്രങ്ങളിലും ചില തെലുങ്കു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
നടന്‍ എന്നതിനൊപ്പം നല്ല ഗായകന്‍ കൂടിയാണ് കലാഭവന്‍ മണി. മണി അഭിനയിക്കുന്ന മിക്ക ചില ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ ഗാനങ്ങളും പതിവാണ്. മണിയുടെ നേതൃത്വത്തില്‍ നാടന്‍പാട്ടുകളുടെ ശേഖരമുളള നിരവധി ഓഡിയോ കസെറ്റുകളും റിലീസുചെയ്തിട്ടുണ്ട്. തൂശിമ കൂന്താരോ, ആനവായിലമ്പഴങ്ങ, സ്വാമി തിന്തകത്തോം തുടങ്ങിയ കസെറ്റുകള്‍ ശ്രദ്ധേയമാണ്. പഴയ സിനിമാഗാനങ്ങളുടെ പാരഡിഗാനങ്ങളുള്‍പ്പെടുത്തിയ നിരവധി ഓഡിയോ കസെറ്റുകള്‍ക്കുവേണ്ടി മണി പാടിയിട്ടുണ്ട്.
മുരിങ്ങൂര്‍ മുല്ലപ്പളളി സുധാകരന്റെയും സൗഭാഗ്യവതിയുടെയും മകളായ നിമ്മിയാണ് മണിയുടെ ഭാര്യ. 1999ല്‍ ഫെബ്രുവരി 4നാണ് നിമ്മി മണിയുടെ ജീവിതസഖിയാകുന്നത്. വാസന്തിലക്ഷ്മിയെന്നാണ് ഏകമകളുടെ പേര്. മണിയുടെ അനുജന്‍ രാമകൃഷ്ണന്‍ എം.ജി.സര്‍വ്വകലാശാല കലാപ്രതിഭപട്ടം നേടിയിട്ടുണ്ട്






Post a Comment

0 Comments

Top Post Ad

Below Post Ad