ദില്ലി:(www.evisionnews.in)കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ആരോപണവുമായി അകമ്പടിവാഹനമിടിച്ചു മരിച്ച ഡോക്ടറുടെ മകള്‍ രംഗത്ത്. സഹായമഭ്യര്‍ഥിച്ചിട്ടും മന്ത്രി തിരിഞ്ഞുനോക്കിയില്ലെന്നും കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ തന്റെ അച്ഛന്‍ മരിക്കില്ലായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ അകമ്പടി വാഹനമിടിച്ചല്ല അപകടമുണ്ടായതെന്നാണു സ്മൃതി ഇറാനിയുടെ ഓഫീസിന്റെ വിശദീകരണം.
ശനിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ നടന്ന യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്ത് ദില്ലിയിലേക്ക് മടങ്ങവെ യമുന എക്‌സ്പ്രസ് വേയില്‍ വച്ചാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വാഹനവ്യൂഹം അപകടത്തില്‍ പെട്ടത്. മുന്നിലുണ്ടായിരുന്ന അകമ്പടി വാഹനം ഒരു ബൈക്കിലിടിച്ചതിനെ തുടര്‍ന്ന് പിന്നാലെ വന്ന മന്ത്രിയുടെ വാഹനവും പെട്ടെന്ന് നിര്‍ത്തേണ്ടിവന്നു. ഇതേത്തുടര്‍ന്ന് കാല്‍ മുട്ടില്‍ നിസാര പരിക്കേറ്റ മന്ത്രിയോട് സഹായത്തിനായി യാചിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്നാണ് അപകടത്തില്‍ മരിച്ച ഡോക്ടര്‍ രമേഷ് നാഗറിന്റെ മകള്‍ സാന്‍ദിലിയുടെ ആരോപണം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആഗ്ര സ്വദേശിയായ രമേഷ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പന്ത്രണ്ട് വയസ്സുളള മരുമകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സാന്‍ദിലിയ്ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.
എന്നാല്‍ ആരോപണം നിഷേധിച്ച് സ്മൃതി ഇറാനിയുടെ ഓഫീസ് രംഗത്തെത്തി. റോഡിലുണ്ടായ മറ്റൊരപകടം മാത്രമാണിതെന്നും മഥുരയിലെ എസ്എസ്പിയെ വിളിച്ച് ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നെന്നുമാണ് ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിലുളള വിശദീകരണം.

Post a Comment
0 Comments