Type Here to Get Search Results !

Bottom Ad

പാരവെപ്പുകാര്‍ തോറ്റു. കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി


കാഞ്ഞങ്ങാട് :(www.evisionnews.in) നിര്‍ദ്ദിഷ്ട കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സ്ഥല ഉടമകളിലൊരാളായ ആവിയില്‍ മുഹമ്മദ്കുഞ്ഞി കേരളാഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. തിങ്കളാഴ്ച ഉച്ചയോടെയാണ് കാഞ്ഞങ്ങാട് നിവാസികളും മലയോര തീരദേശ മേഖലയും ഉറ്റ് നോക്കിയിരുന്ന വിധി പ്രസ്താവം പുറത്ത് വന്നത്. 

നേരത്തെ സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയതിനെതിരെയാണ് ഡിവിഷന്‍ ബെഞ്ചില്‍ ചിലര്‍ അപ്പീല്‍ നല്‍കിയത്.ഇതോടെ പാലം നിര്‍മ്മാണത്തിന്റെയും അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെയുമുള്ള എല്ലാ തടസങ്ങളും നീങ്ങി.

അജാനൂര്‍ ഇഖ്ബാല്‍ റോഡിലെ ആസ്‌കാ മുഹമ്മദ്കുഞ്ഞിയും കുടുംബാംഗങ്ങളും നല്‍കിയ ഹരജിയും ഗാര്‍ഡര്‍ വളപ്പിലെ എഞ്ചിനീയര്‍ മുഹമ്മദ്കുഞ്ഞിയുടെ കുടുംബക്കാര്‍ നല്‍കിയ ഹരജിയും ഡോ. വിജയരാഘവന്റെ കുടുംബക്കാര്‍ നല്‍കിയ ഹരജിയും നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. 

വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ റെയില്‍വെ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു.എന്നാല്‍ പാലം മുടക്കാന്‍ ചില ഛിദ്രശക്തികള്‍ സമൂഹത്തെ വെല്ലുവിളിച്ച് ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് പാലം നിര്‍മ്മാണം നീണ്ടുപോയത്. 

കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് വടക്ക് ഭാഗത്തെ ടൂറിസ്റ്റ് ടാക്‌സി സ്റ്റാന്റില്‍ നിന്നും കല്ലട്ര മില്ലിന് പടിഞ്ഞാറ് ഭാഗത്തെ ഗാര്‍ഡര്‍വളപ്പിലേക്ക് റെയില്‍വെ മേല്‍പ്പാലം നിര്‍മ്മിക്കാനാണ് പദ്ധതി .

കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ വരെയയുളള കെഎസ്ടിപിയുടെ റോഡ് നിര്‍മ്മാണവും കോട്ടച്ചേരിയിലെ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണവും പൂര്‍ത്തിയാകുന്നതോടെ കാഞ്ഞങ്ങാട് നഗരത്തിന്റെ മുഖഛായ തന്നെ മാറും. റെയില്‍പ്പാളത്തിന് പടിഞ്ഞാറ് ഭാഗത്ത് പുതിയ പട്ടണം രൂപപ്പെടും. കുശാല്‍നഗറില്‍ നിന്നും റെയില്‍പ്പാളത്തിന് പടിഞ്ഞാറ് ഭാഗത്ത് കൂടി ഇഖ്ബാല്‍ റോഡിലേക്ക് സമാന്തരറോഡ് നിലവില്‍ വരും .

Post a Comment

0 Comments

Top Post Ad

Below Post Ad