ചണ്ഡിഗഢ്:(www.evisionnews.in) കേരളഹൗസില്‍ പശുവിറച്ചി തിരഞ്ഞുവന്ന് പോത്തിറച്ചി കണ്ടു മടങ്ങിയ ഡല്‍ഹി പോലീസ് വരുത്തിവച്ച ശബ്ദകോലാഹലങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല. ബീഫെന്ന് പൊതുവില്‍ അറിയപ്പെടുന്ന പശുവിറച്ചിയും പോത്തിറച്ചിയും പോലീസിന് മാത്രമല്ല, കോടതികള്‍ക്ക് വലിയ തലവേദനയാണ്.
പോലീസ് പിടിച്ചുകൊണ്ടുവരുന്ന പ്രതികളുടെ കൈയിലിരിക്കുന്നത് നിരോധിക്കപ്പെട്ട പശുവിറച്ചി തന്നെയാണെന്ന് തെളിയിക്കാനുള്ള സംവിധാനം തല്‍കാലം കോടതികള്‍ക്ക് മുന്നില്‍ ഇല്ല. ഇന്റര്‍നെറ്റ് ലേഖനങ്ങളെ ആശ്രയിച്ചും ഉദ്ധരിച്ചുമാണ് കോടതികള്‍ പലപ്പോഴും ബീഫ് കേസുകളില്‍ വിധി പറയുന്നത്.
പശുവിറച്ചി സംബന്ധിച്ച കേസുകളില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിമാര്‍ വര്‍ഷങ്ങളായി ഇന്റര്‍നെറ്റിനെ തന്നെയാണ് ആശ്രയിക്കുന്നത്. 1955ലെ ഗോവധ നിരോധന നിയമപ്രകാരം, പോത്ത് ഒഴികെയുള്ള നാല്‍ക്കാലികളെ കൊല്ലുന്നത് ഇവിടെ കുറ്റകരമാണ്. 25 കിലോ ബീഫ് കൈവശം വച്ചു എന്നാരോപിച്ച് 2009ല്‍ അറസ്റ്റ് ചെയ്ത യുവാവിനെ, കൈവശം ഉണ്ടായിരുന്നത് ഗോമാംസമാണെന്ന് തെളിയിക്കാനാകാതെ കോടതി വെറുതെവിടുകയായിരുന്നു. നേരിട്ട് കണ്ട് മാംസം ഏതാണെന്ന് തിരിച്ചറിയാനാവില്ല എന്നായിരുന്നു അന്തിമവിധി.
പോത്തിറച്ചിയും പശുവിറച്ചിയും വേര്‍തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാണെന്ന് ഹരിയാണ മൃഗസംരക്ഷണ വകുപ്പ് മുന്‍ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.ആര്‍. സിംഗ്ല പറയുന്നു. രാസപരിശോധനയുടെ അഭാവത്തില്‍, ഒരുപറ്റം വെറ്റിനറി ഡോക്ടര്‍മാര്‍ക്ക് പ്രത്യക പരിശീലനം സര്‍ക്കാര്‍ നല്‍കിവരുന്നുണ്ട്. എന്നാല്‍ അവരുടെ നിഗമനങ്ങള്‍ നൂറു ശതമാനം ശരിയാകണമെന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
keywords: beef-court-confusion-verdict

Post a Comment
0 Comments