Type Here to Get Search Results !

Bottom Ad

ദേശീയ പണിമുടക്ക് ഭാരത ബന്ദായി കേരളം നിശ്ചലം


ന്യൂഡല്‍ഹി: (www.evisionnews.in) കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് രാജ്യത്തെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു. അര്‍ധരാത്രി പന്ത്രണ്ടോടെ മോട്ടോര്‍ വാഹനത്തൊഴിലാളികളും തുറമുഖത്തൊഴിലാളികളും മറ്റും പണിമുടക്ക് തുടങ്ങി. പകല്‍ പത്തോടെ രാജ്യമെമ്പാടും പണിമുടക്ക് പൂര്‍ണമാകും. ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, ടെലികോം, കല്‍ക്കരി, ഉരുക്ക്, പെട്രോളിയം, ഊര്‍ജം, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകള്‍ പൂര്‍ണമായും വ്യോമയാനമേഖല ഭാഗികമായും സ്തംഭിക്കും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നടത്തുന്ന പണിമുടക്കില്‍ അണിനിരക്കും.

സംഘപരിവാറിന്റെ ട്രേഡ്യൂണിയന്‍ സംഘടനയായ ബിഎംഎസ്്, ആര്‍എസ്എസ് സമ്മര്‍ദത്തെ തുടര്‍ന്ന് അവസാനിമിഷം പണിമുടക്കില്‍നിന്ന് പിന്‍വാങ്ങിയെങ്കിലും രാജ്യത്തെ 50 കോടിയോളംവരുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും പണിമുടക്കില്‍ അണിനിരക്കുന്നുണ്ട്. ബിഎംഎസ് അനുകൂലസംഘടനകള്‍ പലതും പണിമുടക്കിന് ഐക്യദാര്‍ഢ്യവുമായി മുന്നോട്ടുവന്നു.എന്നാല്‍, ബിഎംഎസിന്റെ അവകാശങ്ങളില്‍ കഴമ്പില്ലെന്ന് മറ്റ് കേന്ദ്ര ട്രേഡ്യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു.
                     ദേശീയ പണിമുടക്കിനെ തുടര്‍ന്ന് വഴിമുട്ടിയ യാത്രക്കാര്‍
                      മംഗളൂരു കെ. എസ്. ആര്‍. ടി. സി യില്‍ നിന്ന്

യൂണിയനുകള്‍ മുന്നോട്ടുവച്ച 12 ആവശ്യങ്ങളില്‍ ഒന്നിനുപോലും വ്യക്തമായ ഉറപ്പുനല്‍കാന്‍ കേന്ദ്രത്തിനായിട്ടില്ലെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. മാത്രമല്ല, യുപിഎ സര്‍ക്കാര്‍ പോലും നടപ്പാക്കാന്‍ മടിച്ച തൊഴില്‍ നിയമപരിഷ്‌കാരങ്ങളുമായി സര്‍ക്കാര്‍ ഏകപക്ഷീയമായി മുന്നോട്ടുപോകുകയാണ്. 44 തൊഴില്‍ നിയമങ്ങള്‍ നാലു നിയമമായി ചുരുക്കിയുള്ള പരിഷ്‌കാരം നടപ്പാകുന്നതോടെ രാജ്യത്തെ 70 ശതമാനം തൊഴിലാളികളും തൊഴില്‍ സംരക്ഷണനിയമങ്ങള്‍ക്ക് പുറത്താകും. തൊഴിലുടമയ്ക്ക് ആരെയും എപ്പോഴും പിരിച്ചുവിടാന്‍ വഴിയൊരുങ്ങും. സ്ഥാപനം അടച്ചുപൂട്ടുന്നതിനും തൊഴിലുടമയ്ക്ക് ഒരു തടസ്സവുമുണ്ടാകില്ല. ട്രേഡ് യൂണിയന്‍ രൂപീകരണം തന്നെ അസാധ്യമാകും.


അതേസമയം തൊഴിലാളിവിരുദ്ധനയങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടാഹ്വാനവുമായി സര്‍വ മേഖലയിലെയും തൊഴിലാളികള്‍ അണിചേര്‍ന്ന ദേശീയപണിമുടക്കില്‍ കേരളം നിശ്ചലമായി. വ്യവസായമേഖലയും ഗതാഗതവും വാണിജ്യ വ്യാപാര മേഖലയും പൂര്‍ണമായും സ്തംഭിച്ചു. കൊച്ചി തുറമുഖം, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, ചെറുകിട തുറമുഖങ്ങള്‍, കൊച്ചി കപ്പല്‍ നിര്‍മാണശാല, കൊച്ചിന്‍ റിഫൈനറി, എഫ്എസിടി ഉള്‍പ്പെടെ പ്രമുഖ വ്യവസായശാലകളിലും പൊതുമേഖലാ വ്യവസായങ്ങളിലും പണിമുടക്കാരംഭിച്ചു. കൊച്ചി വ്യവസായമേഖല, കഞ്ചിക്കോട് വ്യവസായമേഖല, നിര്‍മാണമേഖല, പരമ്പരാഗത വ്യവസായമേഖല, കൊച്ചി പ്രത്യേക സാമ്പത്തികമേഖല എന്നിവ നിശ്ചലമായി. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് ഐടി വ്യവസായമേഖലകളിലും ജീവനക്കാര്‍ പണിമുടക്കിലാണ്.


തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലെ വിവിധ തൊഴിലാളികളും വൈദ്യുതിജീവനക്കാരും പങ്കുചേര്‍ന്നു. സര്‍ക്കാര്‍ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ഓഫീസുകള്‍, ബിഎസ്എന്‍എല്‍, തപാല്‍ സര്‍വീസുകള്‍ തുടങ്ങിയവയെല്ലാം പണിമുടക്കേറ്റെടുത്തു. കാര്‍ഷികമേഖലയും തോട്ടംതൊഴിലാളിമേഖലയും പണിമുടക്കില്‍ പങ്കാളികളായി. സംസ്ഥാനത്ത് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ തൊഴിലാളികളുടെ പ്രകടനവും സമരപ്പന്തല്‍ കെട്ടി രാവിലെമുതല്‍ ധര്‍ണയും സംഘടിപ്പിക്കുന്നു.

തലസ്ഥാനത്ത് രാവിലെ 10ന് രക്തസാക്ഷിമണ്ഡപത്തിനുമുന്നില്‍നിന്ന് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് സെക്രട്ടറിയറ്റിനുമുന്നിലെ സമരപ്പന്തലില്‍ ട്രേഡ്യൂണിയനുകളുടെ സംസ്ഥാന നേതാക്കളുള്‍പ്പെടെ പങ്കെടുക്കുന്ന ധര്‍ണയും നടക്കും. ആശുപത്രി, പത്രംപാല്‍ വിതരണം തുടങ്ങിയ അത്യാവശ്യ സര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി. ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.

keywords : 2015-September-2-national-strike-of-trade-unions

Post a Comment

0 Comments

Top Post Ad

Below Post Ad