കെ. എസ്. ഗോപാലകൃഷണന്‍
കാസര്‍കോട്: ദുബൈയില്‍ ഒളിവില്‍ കഴിയുന്ന ഷഹ്നാസ് ഹംസ വധക്കേസിലെ മുഖ്യപ്രതി തളങ്കര സ്വദേശി പാക്കിസ്ഥാന്‍ അബ്ദുല്‍ റഹിമാന് ഇന്ത്യയിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കീഴടങ്ങുകയല്ലാതെ മറ്റു വഴികളൊന്നുമില്ലെന്ന് സി. ബി. ഐ വൃത്തങ്ങള്‍ ഇവിഷന്‍ ന്യൂസിനോട് വെളിപ്പെടുത്തി.
അതേസമയം, പാകിസ്ഥാന്‍ അബ്ദുല്‍ റഹിമാനെ രണ്ടാഴ്ചമുമ്പ് ദുബൈയില്‍ തിരിച്ചറിഞ്ഞ ഹംസയുടെ മകന്‍ നൗഫല്‍ ഇയാളുടെ മുഴുവന്‍ വിവരങ്ങളും സി. ബി. ഐക്ക് കൈമാറുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അതിനിയും പാലിക്കപ്പെട്ടിട്ടില്ല. സി. ബി. ഐയിലെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥനോടാണ് നൗഫല്‍ ഈ വാഗ്ദാനം നല്‍കിയത്. സി. ബി. ഐ അന്വേഷണ രേഖകളിലെ പാക്കിസ്ഥാന്‍ അബ്ദുല്‍ റഹിമാന്‍ എന്ന പേരിന് പകരം മറ്റൊരു പേരിലാണ് പ്രതിക്ക് പാസ്‌പോര്‍ട്ടും വിദേശത്ത് താമസിക്കുന്നതിനുള്ള രേഖകളുമുള്ളത്. മകനൊപ്പമാണ് താമസമെന്നും സി. ബി. ഐ സ്ഥിരീകരിച്ചിട്ടുണ്ട്.
നാട്ടിലെത്തി കീഴടങ്ങാന്‍ മാനസികമായി തയ്യാറാണെങ്കിലും ജയില്‍വാസത്തെകുറിച്ച് ഓര്‍ക്കാന്‍ പോലും അബ്ദുല്‍ റഹിമാന്‍ ഭയപ്പെടുകയാണ്. ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന ഇദ്ദേഹത്തിന് ജയിലില്‍ സഹായികളാരുമുണ്ടാകില്ലെന്നതും മറ്റൊരു പ്രശ്‌നമാണ്.
സി. ബി. ഐ സംഘം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുമ്പൊരിക്കല്‍ പാക്കിസ്ഥാനെ ഇന്റര്‍പോള്‍ ചോദ്യം ചെയ്ത് മൊഴിയെടുത്തത്. അന്നത്തെ മൊഴിയെടുക്കലില്‍ ഇയാള്‍ പറഞ്ഞത് ഹംസയെ കൊലപ്പെടുത്തിയതില്‍ തനിക്ക് പങ്കൊന്നുമില്ലെന്നും കൊലനടക്കുമ്പോള്‍ താന്‍ മക്കയിലായിരുന്നുവെന്നുമാണ്.
ഒരു കാലത്ത് ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണക്കടത്ത് ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലുമിരുന്ന് നിയന്ത്രിച്ചത് 'കമ്പ്യൂട്ടര്‍' എന്ന് വിളിപ്പേരുള്ള പാക്കിസ്ഥാന്‍ അബ്ദുല്‍ റഹിമാനായിരുന്നു.
കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ റോഡില്‍ കണ്ണാടിപ്പള്ളിക്കു സമീപം പാക്കിസ്ഥാന്‍ എന്ന പേരിലുണ്ടായിരുന്ന ഹോട്ടലുടമയുടെ മകനാണ് ഇപ്പോള്‍ സി. ബി. ഐക്ക് തീരാതലവേദനയായി മാറിയ പാക്കിസ്ഥാന്‍ അബ്ദുല്‍ റഹിമാന്‍. ഇയാളെ ഏതുമാര്‍ഗ്ഗത്തിലൂടെയും ഇന്ത്യയിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സി. ബി. ഐ ഉദ്യോഗസ്ഥര്‍.
keywords: shahnas-hamsa-pakisthan-abdul-rahman-kasaragod

Post a Comment
0 Comments