Type Here to Get Search Results !

Bottom Ad

ഓണാഘോഷം കോടാലിയായി : ജീപ്പിടിച്ച എഞ്ചി. വിദ്യാര്‍ത്ഥിനി മരിച്ചു


തിരുവനന്തപുരം (www.evisionnews.in): ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ ഓടിച്ച ജീപ്പിടിച്ച് പരിക്കേറ്റ തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലെ വിദ്യാര്‍ഥിനി മരിച്ചു. മലപ്പുറം വഴിക്കടവ് കുന്നത്ത് പുല്ലഞ്ചേരി വീട്ടില്‍ തസ്‌നി ബഷീറാണ് മരിച്ചത്. സിവില്‍ എഞ്ചിനിയറിങ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് ഈ ഹതഭാഗ്യ. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു കോളജ് കാമ്പസില്‍ വെച്ച് ജീപ്പിടിച്ച് വീഴ്ത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തസ്‌നി മരണത്തിന് കീഴടങ്ങിയത്.

ഗുരുതര നിലയില്‍ പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട തസ്‌നിയെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ ഘോഷയാത്ര നടത്തിയ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ ചുമതലയുള്ള യൂണിയന്‍ ഭാരവാഹികളായ 12 പേരെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.



ഹോസ്റ്റലിലെ ആണ്‍കുട്ടികള്‍ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയിലെ കോടാലി എന്ന മഞ്ഞ ജീപ്പാണ് തസ്‌നിയെ ഇടിച്ചുവീഴ്ത്തിയത്. തെറിച്ചുവീണ തസ്‌നിയുടെ തലയ്ക്കായിരുന്നു ഗുരുതരമായി പരിക്കേറ്റത്. ക്ലാസ് കഴിഞ്ഞ സമയത്തായിരുന്നു ഘോഷയാത്ര നടന്നത്. ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നു തസ്‌നി. കോളേജിലെ പ്രധാന കെട്ടിടത്തിന് മുന്നില്‍വെച്ചായിരുന്നു സംഭവം. ജീപ്പില്‍ ഒട്ടേറെപ്പേര്‍ കയറിയിരുന്നു. ഓണാഘോഷത്തിന് അനുമതി നല്‍കിയിരുന്നെങ്കിലും വളപ്പില്‍ വാഹനം കയറ്റാനോ ഘോഷയാത്ര നടത്താനോ അനുവാദം നല്‍കിയിരുന്നില്ലെന്ന് സി.ഇ.ടി. പ്രിന്‍സിപ്പല്‍ ജെ.ഡേവിഡ് പറഞ്ഞു. ചെകുത്താനെന്ന് പേരുള്ള ലോറിയും ഒട്ടേറെ ബൈക്കുകളും രണ്ട് ജീപ്പുകളും ഘോഷയാത്രിയില്‍ കോളജിന്റെ വിലക്ക് ലംഘിച്ച് അണിനിരന്നിരുന്നു. ക്ലാസില്‍ നിന്ന് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെയാണ് തസ്‌നിയെ ജീപ്പിടിച്ചത്.

കണ്‍ട്രോള്‍ റൂം സി.ഐ. പ്രസാദിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ നിയോഗിച്ചു. വധശ്രമത്തിന് പത്തോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജീപ്പ് ഓടിച്ചത് കണ്ണൂര്‍ സ്വദേശിയായ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ബൈജുവാണെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മൊബൈല്‍ ദൃശ്യങ്ങളില്‍നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. ബൈജു ഒളിവിലാണ്. കോളേജിലെ സി.സി. ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. അപകടം കഴിഞ്ഞ് നാല് മണിക്കൂറോളം കഴിഞ്ഞാണ് അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചത്. ബന്ധുക്കളെ വിവരമറിയിക്കാന്‍ വൈകിയതായും ആരോപണമുണ്ട്. 

ജീപ്പ് ബുധനാഴ്ച രാത്രി കാര്യവട്ടം സര്‍വകലാശാലാവകുപ്പിന് പിറകില്‍നിന്ന് പോലീസ് കണ്ടെത്തി. ഇത് നിയമങ്ങള്‍ ലംഘിച്ച് മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുന്നതാണെന്ന് മോട്ടോര്‍വാഹന വകുപ്പും കണ്ടെത്തിയിട്ടുണ്ട്. കോളജ് തലത്തിലും അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം ഇവര്‍ റിപ്പോര്‍ട്ട് നല്‍കും.


Keywords: Kasaragod-news-onaakhosham-news-college-died-report-police  

Post a Comment

0 Comments

Top Post Ad

Below Post Ad