Type Here to Get Search Results !

Bottom Ad

70 ലക്ഷം വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകമില്ലാതെ അധ്യയനവര്‍ഷത്തിലേക്ക് : അച്ചടിശാലയെ പഴിച്ച് വിദ്യാഭ്യാസ വകുപ്പ്

കൊച്ചി (www.evisionnews.in): ജൂണ്‍ ഒന്നിന് പുതിയ അധ്യയനം തുടങ്ങാനിരിക്കെ പാഠപുസ്തകം തയാറാക്കാനാകാത്തതിന് അച്ചടിശാലക്കാരെ പഴിച്ച് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തടിയൂരുകയാണ്. ഇതോടെ 70 ലക്ഷം വിദ്യാര്‍ഥികളാണ് പുസ്തകമില്ലാതെ പഠനം നടത്തേണ്ട ഗതികേടിലായത്. എന്നാല്‍ കൃത്യസയമത്ത് തീരുമാനം എടുക്കാത്തതാണ് ഇത്തരമൊരവസ്ഥ വന്നുപെട്ടതെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍.

പാഠപുസ്തക അച്ചടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രസ്സുകളെയും സഹകരിപ്പിക്കുന്നത് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ഡിസംബര്‍ 31ന് അച്ചടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.പി. മോഹനന്റെ ചേംബറില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. മന്ത്രിയെ കൂടാതെ അച്ചടിവകുപ്പ് ഡയറക്ടര്‍ കെ.ജി. വിജയകുമാര്‍, സര്‍ക്കാര്‍ പ്രസ് സൂപ്രണ്ട് കെ.പി. മോനിലാല്‍, ടെക്സ്റ്റ്ബുക് ഓഫിസര്‍ കെ.പി. സുധാമണി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.പി. ഭട്ട്, പാഠപുസ്തക വിതരണ ചുമതലയുള്ള സംസ്ഥാന കോഓഡിനേറ്റര്‍ ജി.സി.എസ്. ഉണ്ണിത്താന്‍, പാഠപുസ്തക അച്ചടിയുടെ മൊത്തച്ചുമതലയുള്ള കാക്കനാട്ടെ കേരളാ ബുക്‌സ് ആന്‍ഡ് പബ്‌ളിക്കേഷന്‍ സൊസൈറ്റി ഉദ്യോഗസ്ഥരായ കെ. അശോകന്‍, കെ.എം. അനില്‍ തുടങ്ങിയവരാണ് യോഗത്തില്‍ സംബന്ധിച്ചത്.

ഈ യോഗത്തില്‍ വാഴൂര്‍, ഷൊര്‍ണൂര്‍, മണ്ണന്തല സര്‍ക്കാര്‍ പ്രസുകള്‍ ഫോര്‍ കളര്‍ അച്ചടിയന്ത്രങ്ങളോടെ നവീകരിച്ചതിനാല്‍ പാഠപുസ്തക അച്ചടി സര്‍ക്കാര്‍ പ്രസ്സുകളെക്കൂടി ഏല്‍പിച്ചാല്‍ കൃത്യസമയത്തുതന്നെ അച്ചടിപൂര്‍ത്തിയാക്കാമെന്ന് അച്ചടിവകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍, പാഠപുസ്തക അച്ചടിക്കായി ഈ വര്‍ഷത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും കെ.ബി.പി.എസില്‍തന്നെ അച്ചടി നടത്താനും മേയ് 15നകം അച്ചടി പൂര്‍ത്തിയാക്കാനും യോഗം തീരുമാനിക്കുകയായിരുന്നു.

ഈ വര്‍ഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്ക് മാറ്റമില്ല. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് മാറുന്നത്. അതിനാല്‍, മാറ്റമില്ലാത്ത ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടിതുടങ്ങാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ സിഡി കാത്തിരിക്കേണ്ട അവസ്ഥയുണ്ടായിരുന്നില്ല.

അച്ചടിക്കാനുള്ള കടലാസും മറ്റും ഫെബ്രുവരിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, മേയ് ആദ്യവാരം, അച്ചടി സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയില്‌ളെന്നും 75 ലക്ഷം പാഠപുസ്തകങ്ങളെങ്കിലും പുറത്ത് അച്ചടിപ്പിക്കേണ്ടിവരുമെന്നും കെ.ബി.പി.എസ് സര്‍ക്കാറിനെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പാഠപുസ്തക അച്ചടിക്ക് പുറംകരാര്‍ നല്‍കാന്‍ ധനവകുപ്പും വിദ്യാഭ്യാസ വകുപ്പും അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍, ആധുനിക സൗകര്യങ്ങളുള്ള നാല് അച്ചുകൂടങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരിക്കെ പുറംകരാര്‍ നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാട് അച്ചടിവകുപ്പ് കൈക്കൊണ്ടു.



Keywords: Kerala-news-school-books-printed-and-published-news-achadi-kbps-nadapadi-new-

Post a Comment

0 Comments

Top Post Ad

Below Post Ad