നെല്‍സണ്‍: (www.evisionnews.in) തകര്‍ച്ചയില്‍ നിന്ന് കരകയറി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ വെസ്റ്റിന്‍ഡീസിനെതിരെ ധീരമായി പൊരുതുകയാണ് ഇത്തിരിക്കുഞ്ഞന്മാരായ അയര്‍ലന്‍ഡ്. ലോകകപ്പിലെ പൂള്‍ ബിയിലെ മൂന്നാം മത്സരത്തില്‍ ജയിക്കാന്‍ 305 റണ്‍സ് വേണ്ട അയര്‍ലന്‍ഡ് 39 ഓവറില്‍ 270 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്. ഏഴ് വിക്കറ്റ് കൈയിരിക്കെ അയര്‍ലാന്റിന് 11 ഓവറില്‍ 30 റണ്‍സ് മാത്രം മതി.
71 റണ്ണായിരുന്നു പോട്ടര്‍ഫീല്‍ഡും പോള്‍ സ്റ്റിറിങ്ങും പടുത്തുയര്‍ത്തിയ ഓപ്പണിങ് കൂട്ടുകെട്ട്. ഐ.സി.സി.യുടെ ഏതെങ്കിലും ടോപ് 8 ടീമുകള്‍ക്കെതിരെ അയര്‍ലന്‍ഡ് നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് സ്‌കോറാണിത്.
അയര്‍ലന്‍ഡ് നന്നായാണ് തുടങ്ങിയതെങ്കില്‍ വിന്‍ഡീസിന്റെ കഥ മറിച്ചാണ്. ദയനീയമായ തകര്‍ച്ചയോടെയായിരുന്നു കരീബിയന്‍ ദ്വീപുകാരുടെ തുടക്കം. അഞ്ചിന് 87 എന്ന നിലയില്‍ തകര്‍ന്നുപോയവരെ സെഞ്ച്വറി നേടിയ ലെന്‍ഡല്‍ സിമ്മണ്‍സും മികച്ച പിന്തുണ ഡാരന്‍ സമ്മിയും ചേര്‍ന്നാണ് കരകയറ്റിയത്. ഇവരുടെ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സാണ് വെസ്റ്റിന്‍ഡീസ് എടുത്തത്. സിമ്മണ്‍സ് 84 പന്തില്‍ നിന്ന് 102 ഉം സമ്മി 67 പന്തില്‍ നിന്ന് 89 ഉം റണ്‍സാണ് നേടിയത്. 21 ഓവര്‍ ക്രീസില്‍ നിന്ന് 154 റണ്‍ നേടിയാണ് ഇവര്‍ വിന്‍ഡീസിന് അതിദയനീയമായ തകര്‍ച്ചയില്‍ നിന്ന് പ്രതീക്ഷയുടെ തീരത്തെത്തിച്ചത്. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണിത്.
സിമ്മണ്‍സിന്റെ രണ്ടാം ഏകദിന സെഞ്ച്വറിയാണിത്. അവസാന പന്തില്‍ അഞ്ചാം പന്തിലാണ് സോണ്‍സന്റെ പന്തില്‍ ഡോക്രെല്ലിന് ക്യാച്ച് നല്‍കി സിമ്മണ്‍സ് പുറത്തായത്. അഞ്ച് സിക്‌സും ഒന്‍പത് ബൗണ്ടറിയും അടുന്നതായിരുന്നു ഈ അതിവേഗ ഇന്നിങ്‌സ്. നാല് സിക്‌സും ഒന്‍പത് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു സമ്മിയുടെ ഇന്നിങ്‌സ്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ഏഴാമന്‍ നേടുേ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 1983ല്‍ പാകിസ്താന്റെ ഹാഹിദ് മെഹ്ബൂബ് ശ്രീലങ്കയ്‌ക്കെതിരെ നേടിയ 77 റണ്‍സിന്റെ റെക്കോഡാണ് സമ്മി ഭേദിച്ചത്. വന്‍ പ്രതിസന്ധിയുടെ വക്കിലായിരുന്നിട്ടും 7.27 റണ്‍ ശരാശരിയിലാണ് സ്‌കോര്‍ മുന്നോട്ടു കൊണ്ടുപോയത്.
ഇടങ്കയ്യന്‍ സ്പിന്നര്‍ ഡോക്രെല്ലാണ് വിന്‍ഡീസിന്റൈ മുന്‍നിര ബാറ്റിങ്ങിനെ തകര്‍ത്തുകളഞ്ഞത്. അഞ്ച് മുന്‍നിര വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരില്‍ മൂന്നു പേരെയും തിരിച്ചയച്ച് ഈ ഇരുപത്തിരണ്ടുകാരനാണ്. ഇതിന് പുറമെ സമ്മിയുടെയും സിമ്മണ്‍സിന്റെയും ക്യാച്ചെടുത്തതും ഡോക്ക്രെല്‍ തന്നെ.
ക്രിസ് ഗെയ്ല്‍ (36), സാമ്വല്‍സ് (21), രാംദിന്‍ (1) എന്നിവരാണ് ഡോക്ക്രെല്ലിന്റെ ഇരകള്‍. 18 റണ്ണെടുത്ത ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്തിനെ എട്ടാം ഓവറില്‍ ഒ ബ്രെയ്‌നാണ് മടക്കിയത്. ഡാരന്‍ ബ്രാവോ (0) നാല് മിനിറ്റ് മാത്രം ക്രീസില്‍ നിന്ന് ഒരു പന്ത് പോലും നേരിടാതെ റണ്ണൗട്ടാവുകയായിരുന്നു.
പരിചയസമ്പന്നരായ ക്രെയ്ഗ് യങ്ങിനെയും അലകസ് കുസാക്കിനെയും കളിപ്പിക്കാത്ത അയര്‍ലന്‍ഡ് മൂന്ന് ഏകദിനങ്ങളുടെ മാത്രം മത്സരപരിചയമുള്ള യുവ സ്പിന്നര്‍ ആന്‍ഡി മക്‌ബ്രൈനിനെയാണ് കളിപ്പിക്കുന്നത്. അയര്‍ലന്‍ഡ് രണ്ട് സ്പിന്നര്‍മാരെ ഉപയോഗിച്ച് കളിക്കുമ്പോള്‍ ഒരൊറ്റ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ പോലും വേണ്ടെന്ന നിലപാടിലാണ് വിന്‍ഡീസ്.
ടീം: വെസ്റ്റിന്‍ഡീസ്: ജേസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ക്രിസ് ഗെയ്ല്‍, ഡ്വെന്‍ സ്മിത്ത്, ഡാരന്‍ ബ്രാവോ, മര്‍ലണ്‍ സാമ്വല്‍സ്, ലെന്‍ഡല്‍ സിമ്മഡസ്, രാംദിന്‍ (വിക്കറ്റ്കീപ്പര്‍), ആന്ദ്രെ റസ്സല്‍, ഡാരന്‍ സമ്മി, ജെറോം ടെയ്‌ലര്‍, കെമര്‍ റോച്ച്.
അയര്‍ലന്‍ഡ്: വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ് (ക്യാപ്റ്റന്‍), പോള്‍ സ്റ്റിര്‍ലിങ്, എഡ് ജോയ്‌സ്, നിയാല്‍ ഒബ്രെയ്ന്‍, ഗാരി വില്‍സണ്‍ (വിക്കറ്റ്കീപ്പര്‍), ആന്‍ഡി ബാല്‍ ബ്രിര്‍നി, കെവിന്‍ ഒ ബ്രെയ്ന്‍, ജോണ്‍ മൂണി, ജോര്‍ജ് ഡോക്രല്‍, മാക്‌സ് സോറന്‍സണ്‍, ആന്‍ഡി മക്ബ്രിന്‍.

Post a Comment
0 Comments