Type Here to Get Search Results !

Bottom Ad

സ്വര്‍ഗത്തിലേക്കൊരു യാത്ര.....



സ്വര്‍ഗം: (www.evisionnews.in)  പേര് പോലെ സ്വര്‍ഗമല്ല ഇന്നീ പ്രദേശം, നരകമാണ്, നരകമാക്കിയതാണ്. ഭരണംകൂടം സ്വന്തം ജനതയ്ക്കു നേരെ നിര്‍ദ്ദയം ഒരുക്കിയ രാസായുധ പ്രയോഗത്തിന്റെ ബാക്കിപത്രം.
കേരളത്തിന്റെ ഏറ്റവും വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന, അരുവികളും, നീരുറവകളും, വെള്ളച്ചാട്ടങ്ങളുമൊക്കെ കൂടിച്ചേര്‍ന്ന സ്വര്‍ഗ തുല്ല്യമായ പ്രദേശമായിരുന്നു ഇത്.
ഈ ഗ്രാമത്തിന്റെ പവിത്ര നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഒരുപാട് തവണ ഹെലിക്കോപ്റ്ററുകള്‍ ഈ നാടിന് മേല്‍ വിശം ചീറ്റി. ഇവിടത്തെ മണ്ണും, വെള്ളവും ജീവിതവും നശിപ്പിച്ചു.
എന്റൊസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് അറിയാനും വായിക്കാനും തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്ന പേരാണ് എന്‍മകജയും സ്വര്‍ഗയുമൊക്കെ , ഇതിനെതിരെയുള്ള സമരത്തിന്റെയൊക്കെ ചെറിയ ഭാഗമായിട്ടുണ്ടെങ്കിലും അടുത്ത പ്രദേശമായിട്ട് പോലും ഇവിടെയെന്നും പോയിരുന്നില്ല.
വെക്കേഷന്‍ കാലത്തെ ലക്ഷ്യമില്ലാത്ത യാത്രകളിലൊരുദിനം കുമ്പള സീതാംഗോളി പെര്‍ള വഴി സ്വര്‍ഗത്തിലേക്കാക്കി. കൂടെ നവാഫും ഉവൈസും,ബാസിയും.ലക്ഷ്യം വെറുതെ ഈ പ്രദേശങ്ങളിലൊക്കെ ഒന്ന് കറങ്ങുക എന്ന് മാത്രം.
സീതാംഗോളിയിലും, അംഗടിമുഗറിലേക്കുമെത്തുമ്പോള്‍ തന്നെ കര്‍ണ്ണാടകയോട് ചേര്‍ന്ന് നില്‍ക്കുന്ന സഹ്യസാനുക്കള് കാണാം. പെര്‍ളയിലെ വാണിജ്യ നികുതി ചെക്ക് പോസ്റ്റിനോട് ചേര്‍ന്ന് റോഡിലൂടെ സ്വര്‍ഗയിലേക്ക്.
ഈ മേഖലയിലാണ് 5000 ഏക്കറില്‍ പരന്നു കിടക്കുന്ന സര്‍ക്കാര്‍ തോട്ടം ; പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എന്ന സര്‍ക്കാര്‍ സ്ഥാപനം പറകി മരങ്ങള്‍ക്കായി പണിത തോട്ടങ്ങള്‍.
ഈ തോട്ടങ്ങള്‍ക്ക് മേലെയാണ് ആ സ്ഥാപനം ഹെലിക്കോപ്റ്ററുപയോഗിച്ച് എന്റോസള്‍ഫാന്‍ എന്ന മാരക കീടനാശിനി തളിച്ചത്. അന്നവര്‍ ഈ പറകി മരങ്ങള്‍ക്കിടയിലുള്ള മനുഷ്യരെ കണ്ടില്ല, മറ്റു ജീവികളെ കണ്ടില്ല, പുഴകളും കുളങ്ങളും മറ്റു ജല സ്രോതസ്സുകളേയും കണാതെ വര്‍ഷങ്ങളോളം തുടര്‍ന്നു ഈ മരുന്നടി.
നാലു ഭാഗത്തും കുന്നുകളാല്‍ ചുറ്റപ്പെട്ട പാത്രത്തിന്റെ ആകൃതിയാണത്രെ ഈ പ്രദേശത്തിന്ന്, അത്‌കൊണ്ട് മുന്നില്‍ മുകളില്‍ തളിച്ച എന്റോസള്‍ഫാന്‍ കുലിച്ചിറങ്ങി താഴ്വാരത്തെ ജലസ്രോതസ്സുകളെ വിഷലിപ്തമാക്കി.
ഇവിടെത്തെ കോടക്കേരിത്തോടില്‍ മത്സ്യമില്ലാതായി, പരിസരങ്ങളില്‍ ജീവന്റെ തുടിപ്പുകള്‍ ഇല്ലാതായി; കുഞ്ഞുങ്ങള്‍ വൈകല്യത്തോടെ ഒന്നിച്ചു വീണപ്പോഴുമൊക്കെ ആദ്യം ഇവിടെത്തുക്കാര്‍ വിശ്വസിച്ചിരുന്നത് ഇവരുടെ കുലദൈവമായ ജടധാരിയുടെ കോപമാണന്നായിരുന്നെത്രെ.
പെര്‍ല ടൗണില്‍ നിന്ന് അവിചാരിതമായി കണ്ടുമുട്ടിയ ബാസിയുടെ സുഹൃത്ത് മഷൂദും ഞങ്ങളോടൊപ്പം ചേര്‍ന്നു, ചേര്‍ന്നതല്ല നിര്‍ബന്ധിച്ച് കൂടെ കൂട്ടിയതാണ്, ഞങ്ങള്‍ക്ക് വഴികാട്ടിയായി.
സ്വര്‍ഗയ്ക്ക് ചുറ്റും കാണാനുള്ളതൊക്കെ കാട്ടിത്തരാമെന്ന് മഷൂദ് ഏറ്റു.കാണാനുള്ള കാഴ്ച്ചകളല്ല കാണാതിരിക്കാനാഗ്രഹിക്കുന്ന കാഴ്ചകള്‍. ഭരണംകൂടം അറിഞ്ഞ് കൊണ്ട് സ്വന്തം ജനതയ്ക്ക് നേരെ നടത്തിയ ഭീകരപ്രവര്‍ത്തനത്തിന്റെ ഇരകളുള്ള ഇടമായ സ്വാന്തനം ബഡ്‌സ് സ്‌ക്കൂള്‍.രണ്ടാം ഭോപ്പാല്‍ ദുരന്തമായി കണക്കാക്കാവുന്ന ഈ ദുരന്തത്തിന്റെ ജീവിച്ചിരിക്കുന്ന് 45 ഓളം ഇരകള്‍ ഇവിടെ വന്നു പോവുന്നു.
എന്‍മകജെ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ പഞ്ചായത്തില്‍ ജീവന്‍ ബാക്കിയുള്ള 478 മനുഷ്യ ജീവിതങ്ങളുണ്ട് ആകെ. മനുഷ്യനായി പിറന്ന് പുഴുവിന് സമാനമായി മരിക്കേണ്ടിവന്നവര്‍ എത്രയോ.
ഇവിടെ കൂറെ കുട്ടികളുണ്ട്, അവര്‍ ആര്‍ത്തുല്ലസിക്കുന്ന ബഹളമയമില്ല, ബുദ്ധിവൈകല്ല്യമുള്ള, തല ഉടലിനേക്കാള്‍ വലുതായ ശബ്ദത്തിന്റെയും, കാഴ്ചയുടെയും ലോകത്ത് നിന്ന് അകന്ന് കഴിയുന്ന ഒരു പറ്റം കുഞ്ഞുങ്ങള്‍.
ഇങ്ങനെയൊരു 'കാഴ്ച്ച' ഈ യത്രയുടെ ലക്ഷ്യമായിരുന്നില്ല, ഈ പ്രദേശത്തു കൂടി വെറുതെ കറങ്ങുക എന്നല്ലാതെ. മഷൂദാണ് ഇവിടെ കൊണ്ട് വന്നത്. ആ വാര്‍ഡിന്റെ മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആയിഷയെ വിളിച്ചതും അവര്‍ വളരെപ്പെട്ടന്ന് അവിടെയെത്തിയതും. അവരോടൊപ്പമാണ് ഈ കുഞ്ഞുങ്ങളെ കണ്ടത്. പഞ്ചായത്തതികൃതര്‍ക്കൊപ്പമല്ലാതെ സ്‌കൂള്‍ സന്ദര്‍ശിക്കാനനുവാധമില്ലത്രെ.
വൈസ് പ്രസിഡന്റിന്റെ സമീപനങ്ങളില്‍ നിന്നും, വാക്കുകളില്‍ നിന്നും അവര്‍ ഇവിടെത്തെ ജീവിതങ്ങള്‍ക്ക് വേണ്ടി ഒരുപാട് ചെയ്യാനാഗ്രഹിക്കുന്നുവെന്ന് ബോധ്യമായി.സ്‌കൂളിന്റെ പ്രിന്‍സിപ്പള്‍ മറിയമ്മും അവിടെത്തെ ബാക്കി സ്റ്റാഫിനെയും പരിചയപ്പെട്ടപ്പോള്‍, അവിടെത്തെ പ്രവര്‍ത്തനമറിഞ്ഞപ്പോള്‍, ഈ നിസ്സാഹയര്‍ക്കൊപ്പം നില്‍ക്കാന്‍ ഇങ്ങനേയും ചില നല്ല മനുഷ്യരുണ്ടല്ലോ.
ഇവിടെ ദുരന്തത്തിന്റെ ഇരകളായത് പിറന്ന് വീഴുന്നതിന് മുമ്പ് തന്നെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ വിഷത്തിന്റെ കൈപ്പ് നീര് കുടിക്കേണ്ടിവന്ന കുഞ്ഞുങ്ങള്‍ മുതല്‍ ഈ പ്രദേശത്തെ തേനിച്ചകളും തവളകളെയും വരെ എന്‍ഡോസള്‍ഫാന്‍ വെറുതെ വിടില്ല.
മനുഷ്യരെയും പ്രകൃതിയെയും ജീവിതത്തെയും മുറിവേല്‍പ്പിച്ച ആ രാസായുധ പ്രയോഗത്തിന്റെ കെടുതിയില്‍പ്പെട്ട അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും നിലവിളികള്‍ ഈ പ്രദേശത്ത് നില്‍ക്കാതെ തുടരുന്നു.
കോടേരിത്തോടും പിന്നിട്ട് വിചനമായ സ്വര്‍ഗവഴിറ്റിലൂടെ വണ്ടി മുന്നോട്ട് നീങ്ങുകയാണ്.
തിരിച്ചു പോവുന്നത് ബദിയടുക്ക കാസര്‍കോട് വഴിയായതിനാല്‍ മഷൂദിനെ തിരിച്ചയച്ചിരുന്നു. വഴിയരികില്‍ ഒറ്റയ്‌ക്കൊരാള്‍ ഒരു ഊന്നു വടിയും പിടിച്ച് കൂട്ടിന് ഒരു നായയോടൊപ്പം ആരെയോ കാത്തിരിക്കുന്നത് പോലെ ഒരാള്‍. 
വഴി നിര്‍ത്താനായി വണ്ടി നിര്‍ത്തി; പേര് കൃഷ്ണനായിക്, പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ 18 വര്‍ഷത്തോളം എന്റോസള്‍ഫാന്‍ കലക്കി ഹെലികോപ്റ്ററില്‍ കയറ്റിക്കൊടുക്കുന്നതായിരുന്നു ജോലി. ഒവൈസിന് തുളു അറിയുന്നതിനാല്‍ കൃഷ്ണനായിക് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാന്‍ തയ്യാറായി. തുളുവിലും തുളു കലര്‍ന്ന മലയാളത്തിലുമായി തന്റെ 'സര്‍വ്വീസ് ഹിസ്റ്ററി' കൃഷ്ണനായിക് പറഞ്ഞു തന്നു. ഈ നാടിന്‍രെ ഈ അവസ്ഥയില്‍ ദുഖവും താന്‍ ചെയ്ത ജോലിയില്‍ കുറ്റബോധവുമാണ് നായികിന്, അദ്ദേഹത്തോയും വാലാട്ടി നില്‍ക്കുന്ന ആ നായയെയും അവിടെത്തന്നെ ഉപേക്ഷിച്ച് വഴിയും ചോദിച്ച് ഞങ്ങള്‍ യാത്ര തുടരുകയാണ്. 
വഴിയരികിലൊക്കെ പറങ്കി മരങ്ങള്‍ റബര്‍ തൈകള്‍ക്ക് വഴി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍ കാണാം. മലഞ്ചെരുവിലെ പി.സി.കെയുടെ തോട്ടങ്ങളിലൊക്കെ കയറിയിട്ട് വലിച്ച് കെട്ടി നിര്‍ത്തിയിരുന്ന റബര്‍ തൈകള്‍.
ദുരന്തത്തിന്റെ കാരണക്കാരായ സാക്ഷികളായ പറങ്കി മരങ്ങള്‍ കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പൂര്‍ണമായും ഇവിടെ നിന്ന് ഇല്ലാതായേക്കാം.
'അര ജീവിതങ്ങള്‍ക്കൊരു സ്വര്‍ഗം' എന്ന ഡോക്യുമെന്ററി തൊട്ട് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനെതിരെ സമരം നയിക്കുന്ന എം.എ റഹ്മാന്‍ ഈയിടെ എന്റോസള്‍ഫാന്‍ ബാധിത പ്രദേശത്തൂടെ നടത്തിയ യാത്രയില്‍ പറയുന്നുണ്ട്. ഇവിടെ ജീവിതം തിരിച്ചു വരികയാണ്. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് മണ്ണും, മനുഷ്യനും പുതുനാമ്പുകള്‍ തേടുകയാണ്. ഇരകളായ ഒരു ജനത അതിജീവനത്തിന്റെ വഴികള്‍ തേടുകയാണ്. 
പെസ്രയും വാണിനഗറുമൊക്കെ ഈ ദുരന്തത്തിന്റെ അലയൊലികള്‍ക്കിടയില്‍ സ്വര്‍ഗത്തോടൊപ്പം ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളിലുമൊക്കെ നിറഞ്ഞ് നിന്ന പേരുകള്‍ തന്നെയാണ്.
പെസ്രയിലെ ശ്രീ പെസ്രയും വാണിനഗറില്‍ ഇരകള്‍ക്കായി ക്ലിനിക് നടത്തുന്ന ഡോ.വൈ.എസ്.മോഹന്‍ കുമാറുമൊക്കെ ഈ പ്രദേശത്ത് നിന്ന് തന്നെ ഈ ദുരന്തത്തിനെതിരെ ശബ്ദമുയര്‍ത്തിയവരാണ്.
കാനനപാതയിലൂടെയാണ് തിരികെയുള്ള യാത്ര, ഈ പ്രദേശത്ത് ജീവിച്ചിരുന്ന ഗോത്രവര്‍ഗ്ഗക്കാരെ കുടിയിറക്കി സമതലത്തില്‍ കൊണ്ടുപോയി അവരെ 'ബന്ധി'യാക്കിയാണത്രെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നിലവില്‍ വന്നത്. 
പെസ്രയും വാണിനഗറിലേക്ക് തിരിയുന്ന വഴിയും പിന്നീട് ഈ പ്രദേശത്ത് നിന്ന് പുറത്ത് കടക്കുകയാണ്. വലിയ നൊമ്പരപ്പെടുത്തലുകളുണ്ടാക്കിയ ഒരു ചെറിയ യാത്ര ഇവിടെ അവസാനിക്കുകയാണ്. 
ഇന്ന് ഈ യാത്ര കുറിച്ചിടുമ്പോള്‍ സ്വര്‍ഗത്തിന്റെ സമീപത്ത് നിന്ന് വെറും 45 ദിവസം മാത്രം പ്രായമുള്ള ഒരു പിഞ്ച് കുഞ്ഞ് കൂടി സ്വര്‍ഗസ്ഥനായ വാര്‍ത്ത കൂടി വായിക്കേണ്ടി വന്നു.









Keywords: Sorgathilokkoru yathram, Article, K.M Irshad, Enmakaje, Badiaduka, Vaniaduka, plantation corporation, endosulfan, 

Post a Comment

0 Comments

Top Post Ad

Below Post Ad