മിന്നൽ പ്രളയം നാശം വിതച്ച നേപ്പാളിൽ വീണ്ടും ഹിമതടാകങ്ങൾ പൊട്ടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ചൈന. ദുരന്തബാധിത മേഖലയ്ക്ക് സമീപം ഹിമാനികളും ഹിമതടാകങ്ങളും നിലനിൽക്കുന്നുണ്ടെന്നും ഇവ പൊട്ടിയാൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും ചൈന മുന്നറിയിപ്പ് നൽകി. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും വെല്ലുവിളിയാകുകയാണ്. ഇതിനിടെ ദുരന്തത്തിലെ മരണസംഖ്യ 626 ആയി ഉയർന്നു.
മിന്നൽ പ്രളയത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ പുതിയ ദുരന്തസാധ്യതയാണ് നേപ്പാളിനെ ആശങ്കയിലാക്കുന്നത്. ദുരന്തബാധിത പ്രദേശത്തിന് ചുറ്റുമായി രണ്ട് പുതിയ ഹിമതടാകങ്ങൾ രൂപപ്പെട്ടതായാണ് റിപ്പോർട്ട്. ഇവ പൊട്ടാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ പോലും ദുഷ്‌കരമാകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി.
ചോച്ചെൻ ഖോല, പുരെപു സാങ്പു നദികളുടെ സംഗമത്തിന് സമീപമുള്ള തടാകം കവിഞ്ഞൊഴുകിയതായും ഇത് പൊട്ടാനുള്ള സാധ്യത കൂടുതലാണെന്നും ചൈനീസ് സർക്കാർ അറിയിച്ചു. പ്രദേശത്തെ ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നതായി നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയും വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ദുവാകോട്ട് മേഖലയിൽ 35 രാജ്യങ്ങളിൽ നിന്നുള്ളവരെ കാണാതായതായി നേപ്പാൾ സർക്കാർ സ്ഥിരീകരിച്ചു.

Post a Comment
0 Comments