ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് അപേക്ഷാ നിരക്കുകള്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സാധാരണ സ്‌കീമില്‍ പുതിയ പാസ്പോര്‍ട്ടിനുള്ള ചെലവ് 2,500 രൂപയായും തത്കാല്‍ സ്‌കീമില്‍ 5,000 രൂപയായും വര്‍ധിപ്പിച്ചു. ജൂലൈ 1 മുതല്‍ നിരക്ക് പ്രാബല്യത്തില്‍ വരും. പാസ്പോര്‍ട്ട് (അമന്‍ഡ്മെന്റ്) റൂള്‍സ് 2026 വഴി വിദേശകാര്യ മന്ത്രാലയം (MEA) വിജ്ഞാപനം ചെയ്ത പുതുക്കിയ നിരക്കുകള്‍, 2012-ന് ശേഷം പാസ്പോര്‍ട്ട് നിരക്കുകളില്‍ വരുത്തുന്ന പ്രധാന മാറ്റമാണ്. ഇതിനുമുമ്പ് 2012ലായിരുന്നു നിരക്കുകള്‍ വര്‍ധിപ്പിച്ചത്. അന്ന് സാധാരണ 36 പേജുള്ള പാസ്പോര്‍ട്ടിന്റെ നിരക്ക് 1,000 രൂപയില്‍ നിന്ന് 1,500 രൂപയായും, തത്കാല്‍ നിരക്ക് 2,500 രൂപയില്‍ നിന്ന് 3,500 രൂപയായും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.
പാസ്‌പോർട്ട് എന്നത് പ്രാഥമികമായി ഒരു യാത്രാ രേഖ മാത്രമാണെന്നും ഇന്ത്യൻ പൗരത്വത്തിന്റെ തെളിവല്ലെന്നും സർക്കാർ വ്യക്തമാക്കിയതിന് തൊട്ടടുത്ത ദിവസമാണ് പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചത്. പുതിയ നിരക്കുകൾ പ്രകാരം, 18 വയസും അതിൽക്കൂടുതലുമുള്ള അപേക്ഷകർക്ക് 36 പേജുള്ള പാസ്‌പോർട്ടിനോ അല്ലെങ്കിൽ അത് പുതുക്കുന്നതിനോ സാധാരണ സ്കീമിൽ 2,500 രൂപ ചിലവാകും. നിലവിൽ ഇത് 1,500 രൂപയായിരുന്നു ഇത്. തത്കാൽ നിരക്ക് 3,500 രൂപയിൽ നിന്ന് 5,000 രൂപയായും വർധിപ്പിച്ചു.
60 പേജുള്ള പാസ്‌പോർട്ടിന്റെ നിരക്ക് സാധാരണ വിഭാഗത്തിൽ 2,000 രൂപയിൽ നിന്ന് 3,500 രൂപയായും, തത്കാൽ വിഭാഗത്തിൽ 4,000 രൂപയിൽ നിന്ന് 6,000 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്ത പാസ്‌പോർട്ടുകൾക്ക് പകരം പുതിയത് ലഭിക്കുന്നതിനായി അപേക്ഷിക്കുന്നവരും ഇനിമുതൽ ഗണ്യമായ തുക കൂടുതൽ നൽകേണ്ടിവരും. പകരം ലഭിക്കുന്ന 36 പേജുള്ള പാസ്‌പോർട്ടിന് സാധാരണ സ്കീമിൽ 5,000 രൂപയും തത്കാൽ സ്കീമിൽ 7,500 രൂപയും നൽകണം. അതേസമയം, 60 പേജുള്ള പാസ്‌പോർട്ടിന് യഥാക്രമം 6,000 രൂപയും (സാധാരണ സ്കീം) 8,500 രൂപയും (തത്കാൽ സ്കീം) ആയിരിക്കും നിരക്ക്.

Post a Comment
0 Comments