Type Here to Get Search Results !

Bottom Ad

സംസ്ഥാന ബജറ്റില്‍ കാസര്‍കോട് ജില്ലയ്ക്ക് വികസന കുതിപ്പേകുന്ന പ്രഖ്യാപനങ്ങള്‍


കാസര്‍കോട്: പത്തുവര്‍ഷമായി കാസര്‍കോട് ജില്ലയോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിച്ച അവഗണനയ്ക്കുള്ള ഉത്തരമാണ് ഇന്നലെ മുഖ്യമന്ത്രി വി.ഡി സതീശന്‍ അവതരിപ്പിച്ച ബജറ്റ്. സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് അവതരിപ്പിച്ച പുതുക്കിയ ബജറ്റില്‍ ജില്ലയ്ക്ക് വികസന കുതിപ്പേകുന്ന പ്രഖ്യാപനങ്ങളാണ്ടായത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നതുള്‍പ്പെടെ ചരിത്രപരമായ പ്രഖ്യാപനങ്ങളാണ് ജില്ലയ്ക്ക് ബജറ്റ് സമ്മാനിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും നല്‍കും.

ജില്ലയുടെ ആരോഗ്യ, വിദ്യാഭ്യാസ, ജീവിതനിലവാര മേഖലകളെ ശാക്തീകരിക്കാന്‍ കാസര്‍കോട് വികസന പാക്കേജ് ഊര്‍ജിതമാക്കും. കാസര്‍കോട് ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവന മാര്‍ഗങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കും. ഈപദ്ധതികള്‍ കൃത്യമായ സമയപരിധിക്കുള്ളില്‍ നടപ്പിലാക്കുന്നതിലൂടെ ജില്ലയുടെ സമഗ്ര മുന്നേറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജില്ലയിലെ ആരോഗ്യ മേഖലയിലെ വലിയ ആവശ്യങ്ങളിലൊന്നായ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും ബജറ്റില്‍ പ്രത്യേക തുക വകയിരുത്തി. ജീവനക്കാര്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കും.

കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങ് ജില്ലയിലെ പ്രധാന നാണ്യവിളയായ റബ്ബറിന്റെ തറവില (ങടജ) 250 രൂപയായി ഉയര്‍ത്തിയത് കാസര്‍കോട്ടെ മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകും. അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തെ ലോക മാരിടൈം ഭൂപടത്തില്‍ വന്‍ ശക്തിയായി ഉയര്‍ത്തുന്നതിനുള്ള പദ്ധതിയായ 'മിഷന്‍ സമുദ്ര' നടപ്പിലാക്കും. കേരളത്തെ ഒരു പോര്‍ട്ട് സിറ്റിയായി വിഭാവനം ചയ്ത റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതള്‍, നിര്‍മ്മാണ മേഖലകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി, എന്നിവയെല്ലാം ബന്ധിപ്പിച്ചുള്ള മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റും. സംസ്ഥാനത്ത് മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. ഇതിനായി 192.20 കോടി വകയിരുത്തി.

ബജറ്റിലെ ഏറ്റവും ശ്രദ്ധേയവും കാരുണ്യ നിറഞ്ഞതുമായ പ്രഖ്യാപനം 'ഉമ്മന്‍ചാണ്ടി ആരോഗ്യ സുരക്ഷാ പദ്ധതി'യാണ്. ചികിത്സാ സഹായമായി 25 ലക്ഷം രൂപ ലഭ്യമാക്കുന്ന പദ്ധതി സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ വലിയ ആവേശവും ആശ്വാസവുമാണ് പകരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മികച്ച ചികിത്സ ഉറപ്പാക്കാന്‍ കഴിയാത്ത പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പദ്ധതി ഒരു വലിയ താങ്ങായി മാറും.

മഞ്ചേശ്വരം താലുക്ക് സിവില്‍ സ്റ്റേഷന്‍

മഞ്ചേശ്വരം മണ്ഡലത്തില്‍ താലൂക്ക് സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ 9:50 കോടി രൂപയുടെ പദ്ധതികള്‍ ബജറ്റില്‍ അനുവദിച്ചു. 12വര്‍ഷം മുമ്പ് ആരംഭിച്ച മഞ്ചേശ്വരം താലൂക്ക് ഓഫീസ് ഇതുവരെ ഉപ്പളയിലെ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. താലൂക്ക് സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കുന്നതിനായി കഴിഞ്ഞ 10 വര്‍ഷത്തോളമായി മുന്‍ എം.എല്‍.എമാരും താന്‍ ഉള്‍പ്പെടെയുള്ളവരും നിരന്തരമായി സര്‍ക്കാരിന് മുന്നില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ല.

മഞ്ചേശ്വരം മിനിസിവില്‍ സ്റ്റേഷന് പുറമെ ഇച്ചിലങ്കോട്-ഒലാക്ക്-അടുക്ക റോഡ് നവീകരിക്കുന്നതിന് 2 കോടി രൂപ അനുവദിച്ചു. പൈവളികെ പഞ്ചായത്തിലെ മാനിപ്പാടി- തെങ്കമാനിപ്പാടി പാലം നിര്‍മാണത്തിന് -1 കോടി രൂപ അനുവദിച്ചു, മഞ്ചേശ്വരം ഗോവിന്ദപൈ- നെത്തിലപദവ് റോഡ് വീതികൂട്ടുന്നതിന് 1.50 കോടി രൂപ അനുവദിച്ചു. മൊഗ്രാല്‍ -പേരാല്‍ റോഡ് പുനരുദ്ധാരണത്തിന് 1.50 കോടി രൂപ അനുവദിച്ചു. എന്‍എച്ച് ഉപ്പള- കൊടിബയല്‍ റോഡ് പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. ഗേറുക്കട്ടെ- പാവൂര്‍- വൊര്‍ക്കാടി റോഡ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിക്കുന്നതിന് രണ്ടു കോടി രൂപ അനുവദിച്ചു. പുത്തിഗെ പഞ്ചായത്തിലെ സിദ്ദിവയല്‍- കണ്ണൂര്‍ ജെഎം റോഡ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു. ഷിറിയ റെയില്‍വെ ഓവര്‍ ബ്രിഡ്ജിന് മൂന്നു കോടി രൂപയുടെ പദ്ധതിക്ക് ടോക്കണ്‍ തുകയും അനുവദിച്ചിട്ടുണ്ട്.

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി

കാഞ്ഞങ്ങാട്: ബൗദ്ധീക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് പഠനവും പരിശീലനവും പുനരധിവാസവും നല്‍കിവരുന്ന അര്‍ഹമായ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ബജറ്റില്‍ നടത്തിയ പ്രഖ്യാപനം സ്വാഗതാര്‍ഹവും പ്രശംസനീയവുമാണെന്ന് സ്‌പെഷ്യല്‍ സ്‌കൂള്‍ രക്ഷിതാക്കളുടെ സംഘടനയായ പെയിഡ് ജില്ലാ പ്രസിഡന്റ് ടി. മുഹമ്മദ് അസ്്‌ലം. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ അവസാന നാളുകളില്‍ ആനന്ദാശ്രമം റോട്ടറി സ്‌കൂള്‍ ഉള്‍പ്പെടെ നൂറു സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ തീരുമാനം മരവിപ്പിക്കുകയായിരുന്നു. പതിനെട്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും അംഗീകാരം നല്‍കി സ്‌പെഷ്യല്‍ സ്‌കൂളിലുള്ള മുഴുവന്‍ പേര്‍ക്കും ബാധകമാക്കേണ്ടതാണ്. ജില്ലയില്‍ മഹാഭൂരിപക്ഷം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരും സ്‌പെഷ്യല്‍ സ്‌കൂളിലാണ് പഠിക്കുന്നത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad