ലഖ്‌നൗ: പലചരക്ക് കടയിൽ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചെന്നാരോപിച്ച് 12 വയസുകാരിയെ അടിച്ചുകൊന്ന പിതാവ് അറസ്റ്റില്‍. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.രത്തൻപൂർ സ്വദേശിയായ പുഷ്പേന്ദ്ര എന്ന പപ്പു ശർമ്മയാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവ് ആരതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ച പൂജ എന്ന പെണ്‍കുട്ടി കടയില്‍ നിന്ന് ഒരു പാക്കറ്റ് മിഠായി മോഷ്ടിച്ചെന്ന് കടയുടമ പിതാവായ പുഷ്പേന്ദ്രയോട് പരാതിപ്പെട്ടത്. മദ്യപാനിയായ പുഷ്പേന്ദ്ര ഇതുകേട്ടതോടെ രോഷാകുലനായിരുന്നുവെന്ന് പറയപ്പെടുന്നു. വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയ അയാൾ മകളെ മരക്കമ്പ് കൊണ്ട് ക്രൂരമായി മർദിക്കാൻ തുടങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് അബോധാവസ്ഥയിലാകുന്നതുവരെ പുഷ്പേന്ദ്ര മകളെ മർദിച്ചുകൊണ്ടിരുന്നു. പിന്നീട് കുടുംബത്തെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.

Post a Comment
0 Comments