കാസര്‍കോട്: പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടം പുനരാരംഭിക്കുന്നു. നിലവില്‍ അവധിയില്‍ പോയ ഫോറന്‍സിക് സര്‍ജന്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമെന്നും രണ്ടു ഫോറന്‍സിക് സര്‍ജന്റെ സേവനം ഒക്ടോബര്‍ ഒന്നു മുതല്‍ ലഭ്യമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ധാരണയായതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
നിയമനടപടികള്‍ക്ക് സഹായം നല്‍കാനുള്ള ബാധ്യത കൂടി ഫോറന്‍സിക് സര്‍ജനുള്ളതു കൊണ്ടു തന്നെ ഏതെങ്കിലും ഘട്ടത്തില്‍ ഫോറന്‍സിക് സര്‍ജനെ ലഭ്യമാകാത്ത സാഹചര്യമുണ്ടാകാമെന്നും അതുകൊണ്ട് മൂന്നാമതൊരു ഫോറന്‍സിക് സര്‍ജനെ കൂടി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് നമല്‍കിയതായി എന്‍.എ നെല്ലിക്കുന്ന എം.എല്‍.എ. ഫോറന്‍സിക് സര്‍ജന്‍ ഇല്ലെങ്കില്‍ ജില്ലയിലെ ഉയര്‍ന്ന മെഡിക്കല്‍ ഉദ്യോഗസ്ഥന്റെ സാന്നിധ്യമെങ്കിലും ഉറപ്പാക്കാന്‍ ആവശ്യപ്പെടും. കാസര്‍കോട് ജില്ലയില്‍ മരണപ്പെടുന്നവരുടെ മൃതദേഹം മാത്രം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കും. അതേസമയം ഇതരജില്ലക്കാര്‍ കാസര്‍കോട് ജില്ലയില്‍വച്ച് മരണപ്പെടുകയാണെങ്കില്‍ പോസ്റ്റുമോര്‍ട്ടം ജനറല്‍ ആശുപത്രിയില്‍ ചെയ്യുമെന്നും എം.എല്‍.എ അറിയിച്ചു.
കുറച്ചുമാസങ്ങളായി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കാനുള്ള ഫോറന്‍സിക് സര്‍ജന്റെ അഭാവം 24 മണിക്കൂര്‍ പോസ്റ്റ് മോര്‍ട്ടം പ്രതിസന്ധിയിലാക്കിയിരുന്നു. അവധിയില്‍ പോയ സര്‍ജനടക്കം എത്തുന്നതോടെ രാത്രികാലം പുനസ്ഥാപിക്കാനാകും. 2022 ഏപ്രില്‍ മുതലാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം നടന്നുവരുന്നത്. നിയമസഭക്കകത്തും പുറത്തു എംഎല്‍എ നടത്തിയ സമരപോരാട്ടങ്ങളുടെ ഫലമാണ് ജില്ലയില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം സാധ്യമായത്. സംസ്ഥാനത്ത് 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം സൗകര്യം ഏര്‍പ്പെടുത്തിയ ആദ്യ ജനറല്‍ ആശുപത്രിയാണിത്. ആകെയുണ്ടായിരുന്ന രണ്ട് ഫോറന്‍സിക് സര്‍ജന്‍മാരില്‍ അസിസ്റ്റന്റ് സര്‍ജന്‍ മൂന്നൂ മാസം മുമ്പ് സ്ഥലം മാറിപ്പോയതോടെ പോസ്റ്റുമോര്‍ട്ടം അനിശ്ചിതത്വത്തിലാവുകയായിരുന്നു. വിവിധ സാഹചര്യങ്ങളില്‍ പോസ്റ്റുമോര്‍ട്ടം വൈകാനിടയായത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഫോറന്‍സിക് സര്‍ജന്‍ നിയമനം നടത്താതെ മെല്ലെപ്പോക്ക് തുടരുകയാണെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിനിടെയാണ് ജില്ലയുടെ ഏറെക്കാലത്തെ ആവശ്യമായ രാത്രികാല പോസ്റ്റ് മോര്‍ട്ടം പുനരാരംഭിക്കാനുള്ള തീരുമാനമുണ്ടാകുന്നത്.

Post a Comment
0 Comments