തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ആദി ശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും. പിഴത്തുക ആദി ശേഖറിന്‍റെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. വഞ്ചിയൂർ അഡീഷണൽ സെഷൻസ് ആറാം കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ആദിശേഖരൻ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. അപകട മരണമാണെന്നും ബോധപൂർവം ചെയ്തതല്ലെന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളി. കോടതിവിധിയിൽ പൂർണമായ തൃപ്തി ഇല്ലെന്നും സമൂഹത്തിനുള്ള സന്ദേശമായി വിധി മാറണമെന്നും ആദിശേഖരന്റെ പിതാവ് പ്രതികരിച്ചു.
2023 ആഗസ്റ്റ് 30നായിരുന്നു വീടിന് സമീപമുള്ള ക്ഷേത്രത്തിലെ ഗ്രൗണ്ടിൽ കളിച്ച ശേഷം മടങ്ങുകയായിരുന്ന അരുൺകുമാർ-ദീപ ദമ്പതികളുടെ മകൻ ആദിശേഖറിനെ പ്രതി പ്രിയരഞ്ജന്‍ കാറിടിപ്പിച്ചു കൊന്നത്.പ്രതിയായ പ്രിയരഞ്ജൻ ആദിശേഖറിന്റെ അകന്ന ബന്ധുവാണ്. കുട്ടിയെ മനഃപൂര്‍വം വാഹനം ഇടിപ്പിച്ചതെന്ന സംശയത്തിന് ബലം നൽകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Post a Comment
0 Comments