Type Here to Get Search Results !

Bottom Ad

നിയമവിരുദ്ധ ടോള്‍ പിരിവ് ബിജെപിയുടെ അറിവോടെ: എ. അബ്ദുല്‍ റഹ്മാന്‍


കാസര്‍കോട്: ദേശീയപാത 66ല്‍ തലപ്പാടിക്കും കാസര്‍കോടിനുമിടയില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ മറ്റൊരു ടോള്‍ പ്ലാസ കുമ്പളയില്‍ അടിച്ചേല്‍ പിക്കാനുള്ള തീരുമാനം ജില്ലയിലെ ബി.ജെ.പി നേതാക്കളുടെ അറിവോടെയും ആശിര്‍വാദത്തോടെയുമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം 60കിലോമീറ്റര്‍ കഴിഞ്ഞാലേ ടോള്‍ പിരിക്കാന്‍ പാടുള്ളൂ എന്നിരിക്കെ കുമ്പളയില്‍ ടോള്‍ കേന്ദ്രം ആരംഭിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെതിരെ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. അതിലും ബി.ജെ.പി നേതാക്കള്‍ സഹകരിക്കുന്നില്ല.

ജില്ലയിലെ എം.പി.യും മുഴുവന്‍ എം.എല്‍.എമാരും ജനപ്രതിനിധികളും ഇതര രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനവിരുദ്ധ ടോള്‍ ബൂത്തിനെതിരെ രംഗത്ത് വന്നിട്ടും ബി.ജെ.പി മിണ്ടുന്നില്ല. ദേശീയപാത അധികൃതര്‍ തീരുമാനം ഉപേക്ഷിക്കാത്തത് ബി.ജെ.പി നേതാക്കളുടെ സമ്മര്‍ദ്ദ കാരണമാണ്. നാടാകെ ഓടിനടന്ന് വിവിധ കാര്യങ്ങളില്‍ വാഗ്ദാനം നല്‍കുന്ന ബി.ജെ.പി ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ മൗനംപാലിക്കുന്നത് സംശയങ്ങള്‍ക്ക് ബലം കൂട്ടുന്നു. ദിനംപ്രതി കാസര്‍കോട് ജില്ലയില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ ചികിത്സക്കും വിദ്യഭ്യാസത്തിനും കച്ചവടത്തിനും ആശ്രയിക്കുന്ന മംഗളൂരിവിലെത്താന്‍ രണ്ടിടങ്ങളില്‍ ടോള്‍ നല്‍കേണ്ടിവരുന്ന ഗതികേടിലാണ് ജില്ലയിലെ ജനങ്ങള്‍. ഇതു ഒരു കാരണവശാലും അംഗീകരിക്കാനും അനുവദിക്കാനും കഴിയില്ല. ഇക്കാര്യത്തില്‍ ബി.ജെ.പി നിലപാട് വ്യക്തമാക്കണമെന്നും ജനങ്ങളെ കൊള്ളയടിക്കാനുള്ള തീരുമാനം പുന:പരിശോധിക്കാന്‍ തയാറാവണമെന്നും ഇതിനെതിരെ ഏതറ്റംവരെ പോകാനും മുസ്‌ലിം ലീഗ് മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad