കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയ്‌ക്കെതിരെ എസ്എഫ് ഐഒ കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. തട്ടിപ്പില്‍ വീണ പ്രധാന പങ്കുവഹിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ അറിവോടെയാണ് തട്ടിപ്പുനടന്നത്. പ്രവര്‍ത്തിക്കാത്ത കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിനാണ് സിഎംആര്‍എല്‍ പണം നല്‍കിയതെന്നും പ്രതിമാസം മൂന്നുലക്ഷം രൂപയ്ക്ക് പുറമേ 5 ലക്ഷം രൂപ കൂടി എക്‌സാലോജികിനു നല്‍കിയെന്നും കുറ്റപത്രത്തിലുണ്ട്. എക്‌സാലോജികിന് സിഎംആര്‍എല്‍ പ്രതിമാസം 3 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിന് പുറമേ ടി വീണയ്ക്കും കമ്പനി പ്രതിമാസം 5 ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട് എന്നാണ് എസ്എഫ്‌ഐഒയുടെ കണ്ടെത്തല്‍.
സിഎംആർഎൽ എക്സാലോജിക് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും കഴിഞ്ഞദിവസം ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറണം എന്ന ഹർജിയിലാണ് നോട്ടീസ്. മാധ്യമ പ്രവർത്തകനായ എം ആർ അജയൻ്റെ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.

Post a Comment
0 Comments