വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻഎം വിജയന്റെ ആത്മഹത്യയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യും. എൻഎം വിജയൻ തൻ്റെ സാമ്പത്തിക ബാധ്യത വിശദീകരിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് കത്തെഴുതിയിരുന്നു. ഇതിൻറെ പശ്ചാത്തലത്തിലാണ് നടപടി.
എൻഎം വിജയന്റെ കത്ത് വായിച്ചിരുന്നുവെന്ന് നേരത്തെ കെ സുധാകരൻ സമ്മതിച്ചിരുന്നു. കത്തിൽ പുറത്ത് പറയേണ്ട കാര്യങ്ങൾ ഒന്നുമില്ലെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. നേരത്തെ തന്നെ വിഷയം ചർച്ച ചെയ്തിരുന്നു. സമചിത്തത പാലിക്കണമെന്ന് നേതാക്കളോട് പറഞ്ഞിരുന്നു. പച്ച മലയാളത്തിൽ എല്ലാവരും തൂങ്ങും, മാന്യമായി കൈകാര്യം ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഐസി ബാലകൃഷ്ണനോട് ഉൾപ്പെടെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും കെ സുധാകരൻ പ്രതികരിച്ചിരുന്നു.
ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥന്റെ വസതിയിൽ ഇന്നലെ അന്വേഷണസംഘം തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചനും മുൻ ട്രഷറർ കെകെ ഗോപിനാഥനും ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷരീഫിന് മുമ്പാകെ ഇന്നും ഹാജരാകും. ഇന്നലെ രാവിലെ 10 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് നാലു മണി വരെ നീണ്ടിരുന്നു.
Post a Comment
0 Comments