ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷം. വിവിപാറ്റുകളും വോട്ടിങ് യന്ത്രങ്ങളും തോട്ടിലെറിഞ്ഞു. വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഒരുസംഘം അക്രമികളാണ് യന്ത്രങ്ങൾ നശിപ്പിച്ച് തോട്ടിൽ എറിഞ്ഞത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തു.
പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജയ്‌നഗർ ലോക്സഭാ മണ്ഡലത്തിലെ കുൽതയ് എന്ന പ്രദേശത്തെ 40, 41 നമ്പർ ബൂത്തുകളിലാണ് സംഘർഷമുണ്ടായത്. വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ ബഹളമുണ്ടാക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. പിന്നാലെ അക്രമികൾ ബൂത്തുകളിലുണ്ടായിരുന്ന വിവിപാറ്റുകളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും സമീപത്തുണ്ടായിരുന്ന കുളത്തിൽ എറിയുകയായിരുന്നു.
എന്നാൽ, ബൂത്തുകളിൽ വോട്ടിങ്ങിന് ഉപയോഗിച്ചിരുന്ന യന്ത്രങ്ങളല്ല അക്രമികൾ കുളത്തിൽ എറിഞ്ഞതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഔദ്യോഗിക വിശദീകരണം. ബൂത്തിൽ അധികമായി സൂക്ഷിച്ചിരുന്ന യന്ത്രങ്ങളാണ് കുളത്തിൽ എറിയപ്പെട്ടത്. അതുകൊണ്ടുതന്നെ ഈ രണ്ട് ബൂത്തുകളിലും വോട്ടിങ് നടക്കുന്നതിന് നിലവിൽ പ്രശ്‌നങ്ങളില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Post a Comment
0 Comments