വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ പെൺകുട്ടിയുടെ വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേൽപ്പിച്ച് യുവാവ്. ആലപ്പുഴ ചെന്നിത്തല കാരാഴ്മയിലാണ് സംഭവം. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48) ഭാര്യ നിർമ്മല (55) മകൻ സുജിത്ത് (33), മകൾ സജിന (24) റാഷുദ്ദീന്റെ സഹോദരി ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരാഴ്മ നമ്പോഴിൽ തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെ (വാസു 32) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നിൽ നിൽക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ സഹോദരനെയും വെട്ടി പരുക്കേൽപ്പിച്ചു. ബഹളം കേട്ടെത്തിയ റാഷുദ്ദീനും ബിനുവും പ്രതിയുടെ കയ്യിൽ നിന്നും വെട്ടുകത്തി പിടിച്ചു മേടിക്കുകയും ഈ സമയം പ്രതി കയ്യിൽ കരുതിയിരുന്ന പേപ്പർ കട്ടർ ഉപയോഗിച്ച് ഇരുവരെയും നിർമ്മലയെയും മാരകമായി വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ റാഷുദ്ദീനെയും മകൾ സജിനയെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരുക്കേറ്റ നിർമല, സുജിത്, ബിനു എന്നിവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment
0 Comments