Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ സുരേന്ദ്രന് എതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി


കാസര്‍കോട് (www.evisionnews.in): മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍ വകുപ്പാണ് കെ. സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പാണിത്. കെ. സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് പേരാണ് കേസിലെ പ്രതികള്‍. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്. 

മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കെ. സുരേന്ദ്രന്‍ മുന്‍കൈയെടുത്ത് രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും പിന്‍മാറുന്നതിനായി ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ജനപ്രാതിനിധ്യ നിമയത്തിലെ 171 ബി, ഇ വകുപ്പുകള്‍ക്ക് പുറമേ അന്യായമായി തടങ്കലില്‍ വെക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ നേരത്തെ ചുമത്തിയിരുന്നു.

പുതിയ വകുപ്പു കൂടി ചുമത്തിയതോടെ കേസിന്റെ പ്രാധാന്യം കൂടും. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രധാന തെളിവായ സുരേന്ദ്രന്‍ ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണ്‍ കണ്ടെടുത്ത് പരിശോധിക്കാന്‍ ഇതുവരേയും ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ ഹാജരാക്കണമെന്ന് രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും ഫോണ്‍ നഷ്ടപ്പെട്ടുവെന്നാണ് സുരേന്ദ്രന്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരെ സുന്ദര തന്നെ ക്രൈംബ്രാഞ്ചിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയ സാഹചര്യത്തില്‍ ഇനി നടപടികള്‍ വേഗത്തിലാകും.

Post a Comment

0 Comments

Top Post Ad

Below Post Ad