Type Here to Get Search Results !

Bottom Ad

കാസര്‍കോട്- മംഗളൂരു റൂട്ട് കേസില്‍ സ്വകാര്യ ബസുകള്‍ക്ക് അനുകൂല വിധി: കെ.എസ്.ആര്‍.ടി.സിയോട് റിപ്പോര്‍ട്ട് തേടും


കാസര്‍കോട് (www.evisionnews.co): കാസര്‍കോട്- മംഗളൂരു റൂട്ട് കേസില്‍ സ്വകാര്യ ബസുകള്‍ക്ക് അനുകൂലമായി കോടതി വിധി വന്നതോടെ കെ.എസ്.ആര്‍.ടി.സിയെ പ്രതികൂട്ടിലാക്കി വിജിലന്‍സ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കെ.എസ്.ആര്‍.ടി.സി നിയമ വിഭാഗത്തിന്റെ ഭാഗത്തുനിന്നും വന്ന ഗുരുതരമായ വീഴ്ച്ചയാണ് സ്വകാര്യ ബസുകള്‍ക്ക് അനുകൂലമായി കോടതി വിധിവരാന്‍ കാരണമെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ അന്നത്തെ ചീഫ് ലോ ഓഫീസര്‍ ഡി. ഷിബുകുമാറിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. 

കെ.എസ്.ആര്‍.ടി.സിയുടെ വാദം കോടതിയില്‍ അവതരിപ്പിക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചുവെന്നും സ്വകാര്യബസുകളുമായി ഒത്തുകളിച്ച് കേസ് തോറ്റു കൊടുത്തുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടിലാവശ്യപ്പെട്ടു. കേസ് നടത്തിയിരുന്ന ലോ ഓഫീസറെ നിര്‍ണ്ണായക തസ്തികളില്‍ നിയമിക്കരുതെന്നും വിജിലന്‍സ് സുപാര്‍ശ ചെയ്തു. ലോ ഓഫീസറായി ചുമതലയേറ്റയുടന്‍ ഷിബുകുമാര്‍ ട്രാഫിക് വിഭാഗത്തില്‍ നിന്ന് കേസ് ഏറ്റെടുക്കുകയായിരുന്നു. കേസ് നടത്തിയിരുന്ന മുതിര്‍ന്ന അഭിഭാഷകനെ മാറ്റി പകരം ജൂനിയര്‍ അഭിഭാഷകനെയാണ് നിയോഗിച്ചത്. കര്‍ണ്ണാടക ആര്‍.ടി.സി.യുമായി ചേര്‍ന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ ട്രാഫിക് വിഭാഗം കേസ് നടത്തിയിരുന്നത്. 

സുപ്രീം കോടതിയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി അനുകൂല വിധിയും നേടിയിരുന്നു. എന്നാല്‍ ചിലസ്വകാര്യബസുമായി ബന്ധപ്പെട്ടവര്‍ കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചു. ഈ സമയത്ത് കെ.എസ്.ആര്‍.ടി.സിയില്‍ കേസ് നടത്തിപ്പിന്റെ ചുമതല ഉണ്ടായിരുന്നവരെ മാറ്റുകയാണുണ്ടായത്. കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി അധികൃതര്‍ കൃത്യമായി കേസ് നടത്തിയെങ്കിലും കേരളത്തിലെ അധികൃതര്‍ കോടതിയില്‍ സത്യവാഗ്മൂലം പോലും നല്‍കിയില്ലെന്നാണ് വിമര്‍ശനം. കെ.എസ്.ആര്‍.ടി.സിക്കെതിരെ വിധിയുണ്ടായ കാര്യം കര്‍ണ്ണാടക ആര്‍.ടി.സി അധികൃതരാണ് ചീഫ് ഓഫീസില്‍ അറിയിച്ചത്. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കെ.എസ്.ആര്‍.ടിസി എം.ഡിയോട് വിശദീകരണം ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad