Type Here to Get Search Results !

Bottom Ad

ജില്ലാ ലീഗ് നേതൃത്വത്തിന് ഞെട്ടല്‍: മഞ്ചേശ്വരത്ത് അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി പി.എം മുനീര്‍ ഹാജി


കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പില്‍ മുസ്ലിം ലീഗ് ജോയിന്റ് സെക്രട്ടറിയും മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവ് പി.കെ മാഹിന്‍ ഹാജിയുടെ മകനുമായ പി.എം മുനീര്‍ ഹാജിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിതലത്തില്‍ ധാരണ. ഇതിന്റെ മുന്നോടിയായി മണ്ഡലത്തില്‍ സജീവമാകാന്‍ മുനീര്‍ ഹാജിക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 

പൈവളികെ ഒഴികെ കുമ്പള, മംഗല്‍പാടി, മീഞ്ച തുടങ്ങി മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് കമ്മിറ്റികളും മുനീര്‍ ഹാജിയെ മത്സരിപ്പിക്കുന്നതിനെ പിന്തുണക്കുന്നുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിലെ വിജയം മുസ്ലിം ലീഗിനും ബി.ജെ.പിക്കും നിര്‍ണായകമായതിനാല്‍ കോടികളുടെ ഫണ്ട് ഒഴുകുമെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ട് മഞ്ചേശ്വരം വിജയത്തിന് ഫണ്ട് അനിവാര്യമായതിനാല്‍ സമ്പന്നനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി മത്സരത്തിനിറക്കാനാണ് ലീഗ് തീരുമാനം. (www.evisionnews.co)ഒരു വര്‍ഷത്തോളമായി മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ചുമതല കൂടി മുനീര്‍ ഹാജിക്കാണ്. 

എന്നാല്‍ ഒരു വാര്‍ഡ് മെമ്പറായി പോലും പരിചയമില്ലാത്ത വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തില്‍ ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുനീര്‍ ഹാജിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പൈവളിഗെ (www.evisionnews.co)പഞ്ചായത്ത് കമ്മിറ്റിക്കും കടുത്ത അതൃപ്തിയുണ്ട്. മുസ്ലിം ലീഗ് ദേശീയ നേതാവ് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ അമ്മാവനും മുനീര്‍ ഹാജിയുടെ ബന്ധുവുമായ ചെര്‍ക്കള ബേവിഞ്ചയിലെ വ്യവസായിയാണ് മുനീര്‍ ഹാജിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ രഹസ്യനീക്കം നടത്തുന്നതെന്നാണ് വിവരം. മുസ്ലിം ലീഗ് പാര്‍ലിമെന്ററി ബോര്‍ഡില്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളും മുനീര്‍ ഹാജിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് സമ്മര്‍ദം ചെലുത്തുന്നുണ്ട്. സ്വാദിഖലി തങ്ങള്‍ ചെയര്‍മാനായ ദര്‍ശന ചാനലിന്റെ ഡയറക്ടറാക്കാനും ധാരണയുണ്ടെന്നാണ് വിവരം. 

ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.സി ഖമറുദ്ദീനാണ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാര്‍ത്ഥി പട്ടികയില്‍ സജീവ (www.evisionnews.co)പരിഗണനയുള്ളത്. കഴിഞ്ഞ തവണ അന്തരിച്ച പി.ബി അബ്ദുല്‍ റസാഖിന് രണ്ടാംമൂഴം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സംസ്ഥാന നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. ജില്ലാ ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ.എം അഷ്റഫ് എന്നിവരുടെ പേരും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഈ പേരുകളെയൊക്കെ അസ്ഥാനത്താക്കിയാണ് മുനീര്‍ ഹാജിക്ക് പ്രഥമ പരിഗണന നല്‍കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ നീക്കംനടക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad