Type Here to Get Search Results !

Bottom Ad

പിഴ തുക വര്‍ധിച്ചതിന് പിന്നാലെ ഹെല്‍മറ്റ് മോഷണം വ്യാപകമാകുന്നു


ബംഗളൂരു (www.evisionnews.co): ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്യുന്നവരുടെ പിഴതുകയില്‍ വന്‍ വര്‍ധനവുണ്ടായതിന് പിന്നാലെ ഹെല്‍മറ്റ് മോഷണം വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ബംഗളൂരു നഗരത്തിലെത്തുന്നവര്‍ക്ക് ഇരുചക്രവാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന പ്രധാന സ്റ്റാര്‍ട്ടപ്പാണ് ബൗണ്‍സ്. നഗരത്തിലെവിടെ നിന്നും ബൗണ്‍സിന്റെ സേവനം യാത്രക്കാര്‍ക്ക് ലഭ്യമാകാറുണ്ട്. എന്നാല്‍ നിയമഭേദഗതിയ്ക്ക് പിന്നാലെ ഹെല്‍മറ്റുകളുടെ കാര്യത്തില്‍ സ്ഥാപനത്തിനുണ്ടായ പ്രശ്‌നം ചെറുതല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പിഴതുകയില്‍ വര്‍ധനവുണ്ടായതോടെ വാഹനം വാടകയ്ക്ക് എടുക്കുന്നവര്‍ പിഴ അടയ്ക്കാന്‍ തയാറാകുന്നുമില്ല. അതുകൊണ്ട് തന്നെ ഇതിന്റെ ഉത്തരവാദിത്വവും സ്ഥാപനത്തിന്റെ തലയിലാകുകയാണ്. 

മാസത്തില്‍ 1000- 2000 വരെ ഹെല്‍മറ്റുകളാണ് മോഷണം പോകുന്നതെന്നാണ് ബൗണ്‍സിന്റെ സ്ഥാപകരിലൊരാളും സിഇഒയുമായ വിവേക് ഹല്ലേകര്‍ പറയുന്നത്. ഗ്രൗണ്ട് സ്റ്റാഫുകളെ ഉപയോഗിച്ച് ഹെല്‍മറ്റുകള്‍ വീണ്ടെടുക്കുന്നുണ്ടെന്നും അന്വേഷണത്തിന് ശേഷം ഹെല്‍മറ്റ് നഷ്ടപ്പെടുത്തിയ ഉപയോക്താവിനെതിരെ നോട്ടീസ് അയക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആപ്പിലെ വിവരങ്ങളുടെയും സോഷ്യല്‍ മീഡിയ അപ്‌ഡേറ്റുകളുടെയും അടിസ്ഥാനത്തില്‍ നൂറ്റമ്പതിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ഉപയോക്താക്കള്‍ വാഹനം തിരിച്ചേല്‍പ്പിക്കുമ്പോള്‍ പലപ്പോഴും ഹെല്‍മെറ്റ് അതിനോടൊപ്പം മടക്കി നല്‍കുന്നില്ലെന്നും മനപൂര്‍വ്വും തിരിച്ചേല്‍പ്പിക്കാത്തവരും അബദ്ധം സംഭവിക്കുന്നവരും ഇത്തരത്തിലുണ്ടെന്നും അദ്ദേഹം പറയുന്നു. പിന്നീട് ആ വണ്ടി ഓടിക്കുന്നയാളെയാണ് ഇത് ബാധിക്കുന്നത്. ഒരാള്‍ വാഹനമെടുക്കുമ്പോള്‍ ഹെല്‍മറ്റില്ലെന്നത് തങ്ങളെ അറിയിക്കുകയാണെങ്കില്‍ അതിനു മുന്നേ വാഹന ഓടിച്ചയാളെ ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്നും മനസിലാക്കാന്‍ കഴിയുമെന്നും ഉചിതമായ നടപടിയെടുക്കാന്‍ കഴിയുമെന്നും ബൗണ്‍സ് അധികൃതര്‍ പറയുന്നു. ഹെല്‍മറ്റ് നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ഡെപ്പോസിറ്റ് സിസ്റ്റം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad