കാസര്‍കോട് (www.evisionnews.co): പി.ബി അബ്ദുൾ റസാഖ് എം.എൽ.എയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന മഞ്ചേശ്വരം മണ്ഡലത്തിൽ നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പ് വൈകിപ്പിച്ച് മണ്ഡലത്തിന് ലഭിക്കേണ്ട വികസന ഫണ്ടുകളും മറ്റ് ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബി.ജെ.പിക്കും സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനുമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ്,ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ,ജനറൽ സെക്രട്ടറി ടി.ഡി കബീർ എന്നിവർ ആരോപിച്ചു.
തെരഞ്ഞെടുപ്പ് സംബന്ധമായി നൽകിയ കേസ് സിറ്റിംഗ് എം.എൽ.എയുടെ മരണത്തെ തുടർന്ന് പിൻവലിക്കുന്നതിന് പകരം തന്റെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നീട്ടിക്കൊണ്ട് പോവുകയാണ് കെ.സുരേന്ദ്രൻ ചെയ്തത്.ഇപ്പോൾ കേസിന്റെ തുടർനടപടികൾ കോടതി അവസാനിപ്പിച്ചിട്ടും ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവാത്തത് ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കമ്മീഷൻ ഇപ്പോൾ പറയുന്നത് കോടതി പറഞ്ഞ തുക കെ.സുരേന്ദ്രൻ തരാത്തത് കൊണ്ടാണ് എന്നാണ്.
ഇത്തരം കാര്യങ്ങൾപറഞ്ഞ് ഉപതെരഞ്ഞെടുപ്പ് നീട്ടി മഞ്ചേശ്വരത്തെ ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളും നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കെ.സുരേന്ദ്രനും ബി.ജെ.പിക്കും ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
കെ.എം മാണി മരണപ്പെട്ടതിനെ തുടർന്ന് ഒഴിവ് വന്ന പാലാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും പത്ത് മാസമായി ഒഴിഞ്ഞ് കിടക്കുന്ന മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് നടത്താതെ നീട്ടിക്കൊണ്ട്പോകുന്നതിന് പിന്നിൽ മണ്ഡലത്തിൽ സംഘർഷമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിനെ മഞ്ചേശ്വരത്തെ ജനങ്ങൾ കരുതിയിരിക്കണമെന്നും നേതാക്കൾ പറഞ്ഞു.

Post a Comment
0 Comments