ബംഗളൂരു (www.evisionnews.co): കര്‍ണാടക നിയമസഭയിലെ നിലവിലെ സംഭവവികാസങ്ങളില്‍ മനംമടുത്തെന്നും മുഖ്യമന്ത്രി പദം ഒഴിയാന്‍ തയാറാണെന്നും എച്ച്.ഡി കുമാരസ്വാമി. സര്‍ക്കാരിന് ഈ അവസ്ഥയില്‍ മുന്നോട്ടുപോകാനാകില്ല. വിശ്വാസവോട്ടെടുപ്പ് നീട്ടിവയ്ക്കാന്‍ താല്‍പര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതിനിടെ ബംഗളുരു റേസ് കോഴ്‌സ് റോഡില്‍, സ്വതന്ത്രരുടെ ഫ്‌ലാറ്റിനടുത്ത് ബിജെപി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് ബെംഗളൂരുവില്‍ അടുത്ത രണ്ടുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫ്‌ലാറ്റിന് മുന്നില്‍ കൂട്ടം കൂടിയെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തരും ഏറ്റുമുട്ടിയതോടെ തെരുവില്‍ കൂട്ടയടിയായി. എംഎല്‍എമാരെ തടവില്‍ വച്ചിരിക്കുകയാണെന്ന് പറഞ്ഞായിരുന്നു സംഘര്‍ഷം. ഉടന്‍ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് കാട്ടി സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ രണ്ട് സ്വതന്ത്രര്‍ താമസിക്കുന്ന ഫ്‌ലാറ്റിനു സമീപമാണ് സംഘര്‍ഷമുണ്ടായത്. ഇതോടെ റേസ് കോഴ്‌സിന് സമീപത്ത് ഗതാഗതം നിരോധിച്ചു. സഭാപരിസരത്ത് പൊലീസിന്റെ കനത്ത കാവല്‍ ഏര്‍പ്പെടുത്തി.
വിമതര്‍ക്ക് ഇനി രാഷ്ട്രീയ സമാധി മാത്രമാകുമെന്നും ആരെയും വെറുതെ വിടില്ലന്നും അവരെ അയോഗ്യരാക്കുമെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സഭയില്‍ വ്യക്തമാക്കി. എംഎല്‍എമാരുടെ ഹോള്‍സെയില്‍ വില്‍പ്പനയാണ് കര്‍ണാടകത്തില്‍ നടക്കുന്നത്. ഭരണം വരും, പോകും. നിലനില്‍ക്കേണ്ടത് ഭരണഘടനയാണെന്നും സിദ്ധരാമയ്യ വിശദീകരിച്ചു. എംഎല്‍എമാര്‍ക്ക് നല്‍കിയ വിപ്പിനെച്ചൊല്ലി സിദ്ധരാമയ്യയും യെഡിയൂരപ്പയും തമ്മില്‍ സഭയില്‍ വാക്‌പോരുണ്ടായി.
വിമതരുടെ കത്ത് കീറിയെറിഞ്ഞെന്നും രാജിവയ്ക്കരുതെന്ന് പറഞ്ഞതായും നിയമസഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ സമ്മതിച്ചു. വിമതര്‍ ചതിക്കുകയായിരുന്നെന്നും ചര്‍ച്ചയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ''തട്ടിക്കൊണ്ടുപോയതാണെന്ന് മുംബൈയിലെ ഹോട്ടലില്‍ കണ്ട പല വിമതരും പറഞ്ഞു. മുംബൈയില്‍ ബിജെപി ഇപ്പോള്‍ എംഎല്‍എമാരെ പൂട്ടിയിട്ട പോലെ ഞങ്ങള്‍ വിമതരെ പൂട്ടിയിട്ടില്ല. കൂടെ നില്‍ക്കുമെന്ന് പറഞ്ഞ പലരും വീണ്ടും മുംബൈയ്ക്ക് പോയി. ഇതെല്ലാം ഭീഷണി മൂലമാണ്.'' ശിവകുമാര്‍ വിശദീകരിച്ചു. വിമത എംഎല്‍എമാര്‍ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു. ബിജെപി ഇത് ഓര്‍ത്തിരിക്കണമെന്നും ശിവകുമാര്‍ പറഞ്ഞു.

Post a Comment
0 Comments