Type Here to Get Search Results !

Bottom Ad

ദേശീയ പാതയില്‍ നിറയെ മരണക്കുഴികള്‍: അപകടം പതിവാകുന്നു


കാസര്‍കോട് (www.evisionnews.co): മംഗലാപുരം- കാസര്‍കോട് ദേശീയ പാതയില്‍ നിറയെ മരണക്കുഴികള്‍. അങ്ങിങ്ങായി അപകടംകാത്ത് പരന്നുകിടക്കുന്ന കുഴികളില്‍ ഇരു ചക്രവാഹനങ്ങളടക്കം വീണ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. മഴക്കാലമായതോടെ കുഴിയില്‍ വെള്ളം നിറഞ്ഞ് അപകട സാധ്യത ഇരിട്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭമായിരുന്നു ദേശീയപാതയിലെ ചതിക്കുഴികള്‍. കഴിഞ്ഞ വര്‍ഷം അടുക്കത്ത്ബയല്‍ സ്‌കൂളിന് സമീപത്തെ റോഡിലെ കുഴി കാരണം ചൗക്കിയിലെ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെ ദേശീയ പാതയിലെ ദുരന്തയാത്രക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് വന്‍പ്രതിഷേധം തന്നെ ഉയര്‍ന്നിരുന്നു. ഈ ഭാഗത്ത് ഇപ്പോള്‍ അങ്ങിങ്ങ് നിറയെ കുഴികളാണ്. രാത്രി യാത്ര ദുരിത പൂര്‍ണമാണ്. അടുക്കത്ത് ബയല്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള പാതാളക്കുഴികളില്‍ മഴവെള്ളം കെട്ടിനിന്ന് മരണക്കെണിയായി മാറുകയാണ്.

കഴിഞ്ഞ ദിവസം രാത്രി മൊഗ്രാല്‍ പുത്തൂര്‍- മൊഗ്രാല്‍ യാത്രക്കിടയില്‍ അഞ്ചോളം ഇരുചക്ര വാഹനങ്ങള്‍ കുഴികളില്‍ വീണത് ശ്രദ്ധയില്‍പ്പെട്ടതായി സാമൂഹിക പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ പറഞ്ഞു. അവരുടെ ആയുസിന്റെ ബലംകൊണ്ടും കുടുംബത്തിന്റെ പ്രാര്‍ത്ഥന കൊണ്ടും മാത്രമാണ് കൂടുതല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. മൊഗ്രാല്‍ പാലം മുതല്‍ ലീഗ് ഓഫീസ് വരെ നിറയെ കുഴികളുണ്ട്. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടും കണ്ണു തുറക്കാത്ത അധികൃതരുടെ നടപടിക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നിട്ടുള്ളത്. ഇനി എത്ര മരണം കാണണം കുഴി നികത്താനെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കൊപ്പം വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിക്കുന്നതായി വാഹന ഉടമകള്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad