Type Here to Get Search Results !

Bottom Ad

കറന്തക്കാട് തളിപ്പടുപ്പില്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവാക്കളെ പേര് ചോദിച്ച് അക്രമിച്ച കേസ്: കൊലക്കേസ് പ്രതി അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): എയര്‍പോര്‍ട്ടിലേക്ക് ബന്ധുവിനെ കൂട്ടികൊണ്ടുവരാന്‍ കാറില്‍ പോവുകയായിരുന്ന യുവാക്കളെ പേര് ചോദിച്ച് മര്‍ദിച്ച സംഭവത്തില്‍ കൊലക്കേസ് അടക്കം എട്ടു കേസുകളിലെ പ്രതി അറസ്റ്റിലായി. പ്രമാദമായ കാസര്‍കോട്ടെ സൈനുല്‍ ആബിദ് വധക്കേസിലെ ഒമ്പതാം പ്രതി കുഡ്ലു വ്യൂവേഴ്സ് കോളനിയിലെ തേജു എന്ന അജയ് കുമാര്‍ ഷെട്ടി (23)യെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ ആനന്ദനും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

തിങ്കളാഴ്ച പുലര്‍ച്ചെ 1.10 മണിയോടെയാണ് താളിപ്പടുപ്പ് മൈതാനത്തിന് സമീപം കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്തെ അഷ്‌റഫിന്റെ മകന്‍ സി.എച്ച് ഫായിസ് (23), സുഹൃത്ത് അബ്ദുല്ലയുടെ മകന്‍ അനസ് (21) എന്നിവരെ കാര്‍ തടഞ്ഞു അക്രമിച്ചത്. ഈകേസില്‍ അജയ് കുമാറിനൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിയെ പോലീസ് തിരയുകയാണ്. ഗള്‍ഫില്‍ നിന്നും വരുന്ന അനസിന്റെ ബന്ധുവിനെ കൂട്ടിക്കൊണ്ടുവരാനായി മംഗളൂരു വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇരുവരും. ഇതിനിടെ കാറില്‍ ബ്ലൂടൂത്ത് കണക്ട് ചെയ്യുന്നതിനായി കറന്തക്കാട് താളിപ്പടുപ്പ് ഗ്രൗണ്ടിന് സമീപം കാര്‍ നിര്‍ത്തുകയായിരുന്നു. ഈ സമയം എത്തിയ പ്രതികള്‍ കാറിന്റെ ഗ്ലാസില്‍ തട്ടുകയും ഗ്ലാസ് തുറന്നപ്പോള്‍ പേര് ചോദിച്ച് കാറിന് പുറത്തേക്ക് വലിച്ച് താഴെയിട്ട് അക്രമിക്കുകയായിരുന്നുവെന്നുമായിരുന്നു യുവാക്കളുടെ പരാതി.

Post a Comment

0 Comments

Top Post Ad

Below Post Ad