Type Here to Get Search Results !

Bottom Ad

ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ കടല്‍ കാണാന്‍ സഞ്ചാരികളില്‍ നിന്നും ഫീസ് ഈടാക്കാന്‍ നീക്കം


ബേക്കല്‍ (www.evisionnews.co): സഞ്ചാരികളുടെ പറുദീസയായ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ കടല്‍ കാണാന്‍ സഞ്ചാരികളില്‍ നിന്നും ഫീസ് ഈടാക്കാന്‍ നീക്കം. ബീച്ച് പാര്‍ക്കില്‍ നിന്നും കടലിലേക്കുള്ള വഴിയില്‍ അതിര്‍ത്തികെട്ടി വേര്‍തിരിച്ച് കടല്‍ സന്ദര്‍ശനത്തിന് പണം പിരിക്കാനാണ് ബീച്ച് പാര്‍ക്ക് അധികൃതരുടെ നീക്കം. ഇതിനായി പാര്‍ക്ക് അതിര്‍ത്തിയില്‍ പൂര്‍ണമായും വേലികെട്ടി വേര്‍തിരിച്ചുകഴിഞ്ഞു. ഇവിടെ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ച് ഫീസ് ഈടാക്കാനാണ് പാര്‍ക്ക് അധികൃതര്‍ നീക്കം നടത്തുന്നത്. വിഷു ആഘോഷത്തോടനുബന്ധിച്ച് ബേക്കല്‍ കോട്ടയിലേക്കും ബീച്ച് പാര്‍ക്കിലേക്കും സഞ്ചരികള്‍ ഒഴുകിയെത്തുമെന്നതിനാല്‍ കടല്‍ കാണാന്‍ ഫീസ് ഈടാക്കുന്നതിലൂടെ വന്‍ തുക കീശയിലാക്കാനാണ് പാര്‍ക്ക് അധികൃതര്‍ ഒരുങ്ങുന്നത്. 

ജനകീയ പാര്‍ക്കിന്റെ പരിവേഷം നല്‍കി സര്‍ക്കാര്‍ കോടികള്‍ മുടക്കി തുടക്കം കുറിച്ച ബി.ആര്‍.ഡി.സിയുടെ അധീനതയിലുളള പള്ളിക്കര ബീച്ച് പാര്‍ക്കിനകത്ത് സന്ദര്‍ശകരെ പകല്‍ക്കൊളളക്ക് വിധേയരാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. നാരങ്ങ വെള്ളത്തിന് പോലും നാല്‍പതു മുതല്‍ അറുപത് രൂപ വരെ ഈടാക്കി തീവെട്ടിക്കൊളയാണ് പാര്‍ക്ക് നടത്തിപ്പുകാര്‍ നടത്തുന്നത്. പള്ളിക്കര സര്‍വീസ് കോപ്പറേറ്റീവ് ബേങ്കാണ് പാര്‍ക്ക് മൂന്നു വര്‍ഷത്തെ നടത്തിപ്പിന് കഴിഞ്ഞ നവംബര്‍ മുതല്‍ ബിആര്‍ഡിസിയില്‍ നിന്നും പാട്ടത്തിനെടുത്തത്. ബേങ്ക് വന്‍ തുകക്ക് വിവിധ ഏജന്‍സികള്‍ക്ക് പാര്‍ക്കിനകത്തെ ഫുഡ് കോര്‍ട്ടും വിവിധ റൈഡുകളും നിയമ വിരുദ്ധമായ സബ് ക്വട്ടേഷന് നല്‍കിയതിനാലാണ് ചെറു പാനീയങ്ങള്‍ക്ക് പോലും ഭീമമായ സംഖ്യ ഈടാക്കുന്നത്. പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും വേണ്ടത്ര സൗകര്യമൊരുക്കാതെ പണം പിരിക്കുക എന്ന ലക്ഷ്യം മാത്രമെ നടത്തിപ്പുകാര്‍ക്കുളളൂ. മഴക്കാലത്ത് പോലും ആഭ്യന്തര- പ്രാദേശിക സന്ദര്‍ശകരുടെ ബാഹുല്യം അനുഭവപ്പെടുന്ന പാര്‍ക്കില്‍ മഴ നനയാതിരിക്കാന്‍ പോലും ആവശ്യമായ ടെന്റോ മറ്റുസൗകര്യങ്ങളോ ഇല്ല. കാലക്രമം തെറ്റി പെട്ടെന്ന് പെയ്യുന്ന മഴയത്ത് സന്ദര്‍ശകരുടെ ഓട്ടവും വീഴ്ചയും പാര്‍ക്കിലെ ദുരിതക്കാഴ്ചയാണ്. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതെയും നിയമ വിരുദ്ധമായും അമിതമായി ഈടാക്കുന്ന വിലയെ കുറിച്ച് പരാതിപ്പെട്ടാല്‍ പരിഹസിക്കുന്ന അധികാരികളുടെ നിലപാടിനെതിരെയും ബി.ആര്‍.ഡി.സിയുടെ മെല്ലെപ്പോക്ക് നയത്തിനെതിരെയും പരാതി വ്യാപകമാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad