ന്യൂഡല്‍ഹി (www.evisionnews.co): നാലുവര്‍ഷത്തിനിടെ രാജ്യത്ത് 489 വിദ്വേഷ അതിക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ അക്രമങ്ങളുണ്ടായത് ഉത്തര്‍പ്രദേശിലാണെന്നും കണക്കുകള്‍ പറയുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്ത് നടന്ന ആക്രമങ്ങളെയാണ് ഡോട്ടോഡാറ്റാബേസ് ഡോട്ട് കോം എന്ന വെബ്സൈറ്റ് തുറന്നുകാട്ടുന്നത്. ഇവയില്‍ 2670 പേര്‍ ഇരകളാക്കപ്പെട്ടു.
ക്വില്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഒരു കൂട്ടം ഗവേഷകര്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ക്രോഡീകരിച്ച വിവരങ്ങളാണ് വെബ്സൈറ്റ് പുറത്ത് വിട്ടിരിക്കുന്നത്. 2014 മുതല്‍ ഇതുവരെ രാജ്യത്ത് ബീഫ് അടക്കമുള്ള വിഷയങ്ങളുടെ പേരില്‍ ആള്‍ക്കൂട്ടം അടിച്ച് കൊന്നത് 54 പേരെയെന്നും, ആക്രമിച്ച് പരിക്കേല്‍പ്പിക്കപ്പെട്ട സംഭവങ്ങള്‍ 125 എണ്ണമാണെന്നും സൈറ്റ് പറയുന്നു.
മതചിഹ്നങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ 51. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ 52. ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉത്തര്‍പ്രദേശിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. യുപിയില്‍ 85 സംഭവങ്ങളിലായി 421 പേരും കര്‍ണാടകയിലെ 77 സംഭവങ്ങളില്‍ 275 പേരും, ഗുജറാത്തില്‍ 25ല്‍ 204പേരും, ബിഹാറില്‍ 39ല്‍ 202പേരും, തമിഴ്നാട്ടില്‍ 17 സംഭവങ്ങളിലായി 146 പേരും, മധ്യപ്രദേശില്‍ 35 സംഭവങ്ങളിലായി 152പേരും, ജാര്‍ഖണ്ഡില്‍ 18 സംഭവങ്ങളില്‍ 139 പേരും ഇരകളായിട്ടുണ്ട് എന്നും ഡോട്ട്ഡാറ്റാവേസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ആള്‍ക്കൂട്ടം അടിച്ചുകൊന്ന 54ല്‍ 40 പേരും മുസ്ലിം ന്യൂനപക്ഷങ്ങളാണ്. ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും ദലിതര്‍. 21 പേര്‍ കൊല്ലപ്പെട്ടത് ഗോരക്ഷയുടെ പേരിലാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
Post a Comment
0 Comments