കാസര്‍കോട്:(www.evisionnews.co)ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ നിന്ന് തലനാഴിഴയ്ക്കാണ് തസ്രിഫ രക്ഷപ്പെട്ടത്. ഒാടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് പിടിവിട്ട് പാളത്തിനും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീഴുകയായിരുന്നു തസ്രിഫ . ഒാടിക്കൂടിയവരും റെയില്‍വേ പോലീസും ചേര്‍ന്ന് പെണ്‍കുട്ടിയെ പുറത്തേക്ക്
വലിച്ചെടുക്കുകയായിരുന്നു. കാസര്‍കോട് നായന്മാര്മൂല-ആലംപാടി റോഡ് മിനി എസ്റ്റേറ്റിലെ ബി.എം. മഹമൂദിന്റെയും നസീമയുടെയും മകളാണ് രക്ഷപ്പെട്ട മറിയം തസ്രിഫ. മംഗളൂരു സെന്റ് അലോഷ്യസ് കോളജില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. കോളജില്‍ പോകാന്‍ രാവിലെ 7.15ഒാടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ചെറുവത്തൂര്‍--മംഗളൂരു പാസഞ്ചര്‍ നീങ്ങിത്തുടങ്ങിയിരുന്നു. ഒാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനിനടിയില്പെട്ടത്. വീഴ്ചയിലും ട്രെയിനിന്റെ വാതിലില്‍ പിടിച്ചുനിന്ന പെണ്‍കുട്ടിയെ കുറച്ചുദൂരം വലിച്ചുകൊണ്ടുപോയി. പിന്നാലെ പിടിവിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു.യാത്രക്കാരുടെ കൂട്ട നിലവിളി ഉയര്‍ന്നപ്പോള്‍ തൊട്ടുപിറകിലെ കംപാർട്മെന്റിൽ ഉണ്ടായിരുന്ന കാസര്‍കോട് റെയില്‍വേ പൊലീസിലെ സിവില്‍ പൊലീസ് ഒാഫിസര്‍ സുനില്‍കുമാറിന്റെ സമയോചിത ഇടപെടലാണ് പെണ്‍കുട്ടിയുടെ ജീവന് തുണയായത്. അപകടം ശ്രദ്ധയില്‍പെട്ടയുടന്‍ സുനില്‍കുമാര്‍ അപായച്ചങ്ങല വലിച്ചതോടെയാണ് ട്രെയിന്‍ നിന്നത്. ട്രെയിനിന്റെ അടിയില്‍ നിന്നാണ് തസ്രിഫയെ പൊലീസ് പുറത്തെടുത്തത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.അപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും തസ്രീഫ.
Post a Comment
0 Comments