കാസർകോട്: (www.evisionnews.co) പുതുവത്സര ആഘോഷം സമാധാനപരമായി നടത്തുവാന്‍ എല്ലാവിധ ജനവിഭാഗങ്ങളോടും ജില്ലാ പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു. നാളെ (31) വൈകുന്നേരം മുതല്‍ മറ്റന്നാൾ (ജനുവരി 1) രാവിലെ വരെ കൂടുതല്‍ പോലീസിനെ നിയമിച്ച് റോഡ് പട്രോളിങ്ങും മറ്റ് പൊതുസ്ഥലങ്ങളിലെ സുരക്ഷയും ശക്തമാക്കും. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി വിവിധ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് മുന്‍കൂര്‍ അനുവാദം ഇല്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കുകയോ റാലി സംഘടിപ്പിക്കുകയോ ചെയ്താല്‍ സംഘാടകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. രാത്രി 10നു ശേഷം ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കുന്നതല്ല. ബൈക്ക് റാലി, ബൈക്ക് അഭ്യാസങ്ങള്‍ മുതലായവ നടത്താന്‍ പാടുള്ളതല്ല. പോലീസ് കര്‍ശന വാഹന പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. നാളെ രാത്രി പത്തു മണിക്കു ശേഷം മദ്യശാലകള്‍, ബാറുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഭക്ഷണശാലകള്‍, പാര്‍ക്കുകള്‍ ബീച്ചുകള്‍ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ ഇന്ന് രാത്രി 12.30ന് മുമ്പ് ഒഴിഞ്ഞ് പോകണം. സാമൂഹികദ്രോഹികളേയും മറ്റും പിടികൂടുന്നതിന് ജില്ലയില്‍ ഷോഡോ പോലീസ്, സ്‌പെഷ്യല്‍ പോലീസ് ടീമിനെ വിന്യസിപ്പിച്ചിട്ടുണ്ട്. ഗാനമേള, ഡിജെ പാര്‍ട്ടി എന്നിവയ്ക്ക് പോലീസിന്‌റെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങണം. ക്രമസമാധാന പ്രശ്‌നം പരിഹരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്ന പക്ഷം പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Post a Comment
0 Comments