കാസര്‍കോട് (www.evisionnews.co): കോളിളക്കം സൃഷ്ടിച്ച കാസര്‍കോട്ടെ സിനാന്‍ വധക്കേസിന്റെ വിധി വീണ്ടും സെപ്തംബര്‍ 15ലേക്കമാറ്റി. കേസില്‍ ഇന്നാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയേണ്ടിയിരുന്നത്. ആഗസ്ത് പതിനേഴിന് പറയേണ്ട വിധി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
2008 ഏപ്രില്‍ 16ന് ഉച്ചയ്ക്ക് 2.45ഓടെയാണ് നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മാമു- ആയിഷ ദമ്പതികളുടെ മകനും കാസര്‍കോട് സി.ടി.എം പെട്രോള്‍ പമ്പിലെ ജീവനക്കാരനുമായിരുന്ന മുഹമ്മദ് സിനാന്‍ (19) കൊലചെയ്യപ്പെട്ടത്. വീട്ടിലേക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പോകുന്ന വഴിയില്‍ അസുഖബാധിതനായി കഴിയുന്ന സുഹൃത്തിന്റെ വീടായ ആനവാതുക്കലില്‍ പോയി സുഹൃത്തിനെ സന്ദര്‍ശിച്ച് മടങ്ങും വഴി ആനവാതുക്കലിന് സമീപം ഓവര്‍ബ്രിഡ്ജിന് അടുത്ത് വച്ചാണ് മൂന്നംഗ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി കുത്തികൊലപ്പെടുത്തുകയായിരുന്നു.
കാസര്‍കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത 292/08 കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ സി.ഐ കെ ദാമോദരനാണ് പ്രതികളെ മംഗളുരുവിലെ പമ്പുവയലില്‍ വച്ച് 2008 മേയ് മൂന്നിന് അറസ്റ്റു ചെയ്തത്. കൊലപാതകത്തിന് ശേഷം കര്‍ണാടക സുബ്രഹ്മണ്യയിലെ ഒരു ആരാധനാലയത്തില്‍ എത്തിയ പ്രതികള്‍ പോലിസ് പിന്തുടര്‍ന്നുവെന്ന് മനസിലാക്കി അവിടെ നിന്ന് ബംഗളൂരുവിലേക്ക് രക്ഷപ്പെടുന്നതിനിടയിലാണ് പിടിയിലായത്. നുള്ളിപ്പാടി ജെപി കോളനിയിലെ ജ്യോതിഷ്, കിരണ്‍കുമാര്‍, നിതിന്‍ കുമാര്‍ എന്നിവരാണ് പ്രതികള്‍.
2008 ഏപ്രില്‍ 14ന് വിഷുദിന രാത്രിയില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം പള്ളം അച്ചപ്പ കോംപൗണ്ടിലെ സന്ദീപ് കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കാസര്‍കോട് നഗരത്തില്‍ സാമുദായിക സംഘര്‍ഷമുണ്ടാവുകയും തുടര്‍ന്ന് സിനാന്‍, സന്ദീപ് അടക്കം നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. സിനാനെ കൊലപ്പെടുത്താന്‍ കാരണം സന്ദീപിനെ കൊലപ്പെടുത്തിയതിന്റെ വിരോധമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സിനാന്‍ വധക്കേസില്‍ മൊത്തം 48 സാക്ഷികളാണ് ഉണ്ടായിരുന്നത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.എന്‍ ഇബ്രാഹിമിന്റെ അപേക്ഷ പരിഗണിച്ച് മൂന്ന് സാക്ഷികളെ കൂടി കോടതി ഉള്‍പ്പെടുത്തിയിരുന്നു. 23 പേരേയാണ് കോടതി വിസ്തരിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച വിചാരണ ഈ മാസമാണ് പൂര്‍ത്തിയായത്.

Post a Comment
0 Comments