കൊച്ചി:(www.evisionnews.co) യുവനടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചത്തേയ്ക്കു (18) മാറ്റി. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ യുക്തിഭദ്രമായി എതിർത്താണു പുതിയ ജാമ്യാപേക്ഷ. ദിലീപിനെ ഇല്ലാതാക്കാൻ ചലച്ചിത്രമേഖയിൽ ഗൂഢാലോചന നടന്നെന്നും പൾസർ സുനിയുടെ സഹായത്തോടെ അവർ ആ ലക്ഷ്യം കണ്ടെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.ദിലീപിന്റെ പങ്കാളിത്തമുറപ്പിക്കാൻ പൊലീസ് നിരത്തുന്ന വാദങ്ങളെയെല്ലാം ഖണ്ഡിച്ചാണു പുതിയ ജാമ്യാപേക്ഷ. ദിലീപിനെതിരെ പൊലീസ് നിരത്തുന്ന വാദങ്ങളെല്ലാം ആദ്യകുറ്റപത്രത്തിനു വിരുദ്ധമാണ്. ഗൂഢാലോചന നടത്തിയത് ഒന്നുമുതൽ ആറുവരെ പ്രതികളെന്നാണ് ആദ്യ കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. നടിയെ ബ്ലാക്ക്മെയിൽ ചെയ്തു പണം സമ്പാദിക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. ഇതിനായാണു തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയതെന്നും ആദ്യ കുറ്റപത്രം പറയുന്നു. ഇതു പാടേ നിഷേധിച്ചാണു ദിലീപിനുവേണ്ടിയാണ് ദൃശ്യങ്ങളെടുത്തതെന്ന് ഇപ്പോൾ പറയുന്നതെന്നു ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.ദിലീപ് ഗൂഢാലോചന നടത്തിയാണ് ഇക്കാര്യം ചെയ്യിച്ചതെങ്കിൽ ദൃശ്യങ്ങളടങ്ങിയ ഫോൺ സ്വാഭാവികമായും ദിലീപിനു കൈമാറുമായിരുന്നു. എന്നാൽ ഇക്കാര്യം കണ്ടെത്താനായിട്ടില്ല. പൾസർ സുനി പറഞ്ഞപ്രകാരം ഫോൺ കണ്ടെത്താൻ ഇപ്പോഴും അന്വേഷണസംഘം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.നാലുവർഷത്തിനിടെ നാലുവട്ടമാണു ദിലീപും പൾസർസുനിയും തമ്മിൽ കണ്ടതെന്നു പൊലീസ് പറയുന്നു. ഇതിനിടെ ഫോണിൽ ബന്ധപ്പെട്ടതിനും തെളിവില്ല. ദിലീപിന്റെ ഫോൺ നമ്പർ പോലും പൾസർ സുനിയുടെ കൈവശമുണ്ടായിരുന്നില്ല. ഇതിനുവേണ്ടിയാണ് വിഷ്ണു മുഖേന നാദിർഷയെയും അപ്പുണ്ണിയെയും ബന്ധപ്പെട്ടത്. പൊലീസ് റിപ്പോർട്ടിൽനിന്നു തന്നെ ഇക്കാര്യം വ്യക്തമാണ്. ക്വട്ടേഷൻ നൽകിയയാളുടെ ഫോൺ നമ്പർ ക്വട്ടേഷൻ ഏറ്റെടുത്തയാളുടെ പക്കലില്ലെന്നെ പൊലീസ് വാദം മണ്ടത്തരമാണെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞുവയ്ക്കുന്നു.

Post a Comment
0 Comments