കാസര്‍കോട്: (www.evisionnews.in) മദ്രസാധ്യാപകനെ കുത്തിക്കൊന്ന കേസില്‍ അന്വേഷണം ഊര്‍ജിതമായി. കസ്റ്റഡിയില്‍ വിട്ട് കിട്ടിയ പ്രതികളെയും കൂട്ടി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ കേളുഗുഡ്ഡെ വയലിലെ ഷെഡ്ഡിലും മൂന്നാം പ്രതി അഖിലേഷിന്റെ വീട്ടുവളപ്പിലുമാണ് തെളിവെടുപ്പ് നടത്തിയത്. കേളുഗുഡ്ഡെയിലെ ഷെഡ്ഡില്‍ നിന്ന് ഒന്നാം പ്രതി അജേഷിന്റെ ചെരിപ്പ് കണ്ടെടുത്തു. ഷെഡ്ഡിന് സമീപത്തെ കല്ലിനടിയില്‍ ഒളിച്ചുവെച്ച രണ്ടാം പ്രതി നിതിന്റെ വസ്ത്രവും കണ്ടെടുത്തു. ഇതില്‍ രക്തം പുരണ്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
കൊലക്ക് ശേഷം ഒന്നിച്ച് ബൈക്കിലാണ് മൂവരും മടങ്ങിയത്. അജേഷിന്റെ കയ്യിലുണ്ടായിരുന്ന കത്തിയില്‍ നിന്ന് നിതിന്റെ വസ്ത്രത്തില്‍ രക്തത്തുള്ളികള്‍ വീണതാകാമെന്നാണ് സംശയം. അഖിലേഷ് അന്ന് ധരിച്ച വസ്ത്രങ്ങള്‍ അമ്മ അലക്കി ഉണക്കി വെച്ചിരുന്നു. ഇതും പൊലീസ് പരിശോധനക്കെടുത്തു. അലക്കിയിട്ടുണ്ടെങ്കിലും രക്തത്തുള്ളികള്‍ ഉണ്ടെങ്കില്‍ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്താനാകുമെന്നാണ് വിശ്വാസം. കുത്തിയത് അജേഷ് ഒറ്റക്കാണെന്ന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ അഖിലേഷ് ബൈക്കിലും നിതിന്‍ പള്ളിമുറ്റത്തുമായിരുന്നു. കൊലക്ക് ശേഷം വെപ്രാളത്തില്‍ മൂവരും ബൈക്കില്‍ കയറി രക്ഷപ്പെടുമ്പോള്‍ അജേഷിന്റെ വസ്ത്രങ്ങളില്‍ നിന്നോ കയ്യിലെ കത്തിയില്‍ നിന്നോ രക്തം മറ്റുള്ളവരുടെ ദേഹത്ത് പതിയാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം നടന്നത്.

Post a Comment
0 Comments