Type Here to Get Search Results !

Bottom Ad

വിടപറഞ്ഞത് കാസർകോടിന്റെ സൗഭാഗ്യം


ടി ഇ അബ്ദുള്ള

കാസർകോട്:(www.evisionnews.in) കാസർകോടിന്റെ എല്ലാ മേഖലകളിലും കയ്യൊപ്പ് ചാർത്തിയ നന്മയുടെ ഉറവിടമായിരുന്നു ഹമീദലി ഷംനാട്.മുസ്ലിം ലീഗ്‌ രാഷ്ട്രീയ രംഗത്തെ വിശുദ്ധിയുടെ അടയാളമായിരുന്ന ഹമീദലി ഷംനാട് കാസർകോടിന്റെ വികസന രംഗത്ത് നൽകിയ സംഭാവനകൾ നിരവധിയാണ്.1929 ൽ അബ്‍ദുൽ ഖാദർ ഷംനാടിന്റെ മകനായി ജനിച്ച ഹമീദലി ഷംനാടിന് ചെറു പ്രായത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ടു. ഉപ്പുപ്പയായ മുഹമ്മദ് ഷംനാടിന്റെ സംരക്ഷണതയിലായിരുന്നു കുഞ്ഞു ഷംനാട് വളർന്നത്.

ഇത് കൊണ്ട് തന്നെ തെക്കൻ കർണാടകയുടെ ഭാഗമായിരുന്നപ്പോൾ കാസർകോടിന്റെ മേഖലകളിൽ വിദ്യാഭ്യാസ നവോഥാന രംഗത്ത് മികച്ച മുന്നേറ്റങ്ങൾ നടത്തിയ മുഹമ്മദ് ഷംനാടിന്റെ ആശയങ്ങളും ജീവിതരീതികളും ഹമീദലി ഷംനാടിനെ ഏറെ സ്വാധീനിച്ചു. ഉപ്പുപ്പയുടെ ആശയങ്ങളും, അദ്ദേഹം പകർന്ന് നൽകിയ അറിവുകളുമാണ് മുഹമ്മദലി ഷംനാടിന്റെ വ്യക്തിത്വത്തെ പാകപ്പെടുത്തിയത്. മംഗലാപുരത്തെ അലോഷ്യസ് കോളേജിലായിരുന്നു ഷംനാട് ആറാം ക്ലാസ്സ് മുതൽ ബിരുദം വരെ പഠിച്ചത്. പിന്നീട് ഇദ്ദേഹം മദ്രാസ് ലോകോളേജിൽ നിന്നും നിയമ ബിരുദ്ദം നേടി,ഏറെ കഴിയും മുൻപ് മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെത്തുകയായിരുന്നു.മുഹമ്മദ് കോയ സാഹിബിന്റെ സ്നേഹ പൂർവമായ നിർബന്ധം കൂടി ഇതിന് പിന്നിൽ ഉണ്ടായിരുന്നു.
1960 ൽ നിയസഭാ തിരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലത്തിൽ നിന്നും ചരിത്ര വിജയം നേടിയതോടെ ഹമീദലി ഷംനാട് മുസ്ലിം ലീഗിന്റെ പ്രമുഖമായ നേതാവായി വളരുകയായിരുന്നു.പിന്നീട് നിലമ്പൂരിലും,കാസർകോട്ടും പരാജയപ്പെട്ടെങ്കിലും അതൊരു വിജയയാത്രയ്ക്ക് തുടക്കം കുറിക്കുവാനുള്ള പരാജയങ്ങൾ മാത്രമായിരുന്നു.രാജ്യസഭാംഗമായും(1971-1979)മുനിസിപ്പൽ ചെയർമാനായും(1988 -94 )പി എസ് സി അംഗമായും (1981 -87 ) റൂറൽ ഡെവലപ് മെന്റ് ബോർഡ് ചെയർമാനായും (1980 -81 ഒഡാപെക് ചെയർമാനായും
(1994 -96) ഹമീദലി ഷംനാട് സേവനത്തിന്റ വഴിയിൽ വ്യക്തി മുദ്ര പതിപ്പിച്ചു.കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിനു സ്ഥലമനുവദിച്ചതും, മുനിസിപ്പൽ റഫറൻസ് ലൈബ്രറി സ്ഥാപിച്ചതും ഹമീദലി ഷംനാടിന്റെ സമ്മർദഫലമായിട്ടായിരുന്നു.

അബ്ദുൽ റഹ്‌മാൻ ബാഖവി തങ്ങൾ മുസ്ലിം ലീഗിന്റെ പ്രസിഡന്റായിരുന്നപ്പോൾ ഹമീദലി ഷംനാദായിരുന്നു ജനറൽ സെക്രട്ടറി.

മുസ്ലിം ലീഗ് അവിഭക്ത കണ്ണൂർ ജില്ലാ പ്രസിഡന്റ്, കാസർകോട് ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിരവധി സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.വായനയെ ഒരുപാടിഷ്ടപ്പെട്ടിരുന്ന ഹമീദലി ഷംനാടിന്റെ ചരിത്ര ബോധം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു.എളിമയായർന്ന ജീവിത ശൈലിയായിരുന്നു ഇദ്ദേഹത്തിന്റേത്. കാസർകോടിന്റെ വികസനത്തിന് വേണ്ടിയും സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഒരു പോലെ പ്രാധാന്യം നൽകിയ ഷംനാട് മറ്റുള്ള രാഷ്ട്രീയ നേതാക്കൾക്ക് ഒരു മാതൃക കൂടിയായിരുന്നു. കാസർകോടിന്റെ സൗഭാഗ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷംനാടിന്റെ വിയോഗം, മുസ്ലിം ലീഗിനും കസർകോടിനും തീരാ നഷ്ടം തന്നെയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad