Type Here to Get Search Results !

Bottom Ad

രാജീവിയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

കാസര്‍കോട് (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ബെള്ളൂര്‍ പഞ്ചായത്തിലെ നാട്ടക്കല്‍ കലേരി വീട്ടില്‍ രാജീവി (61) ആത്മഹത്യ ചെയ്ത സംഭവത്തില്‍ യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അധികൃതര്‍ക്ക് നോട്ടീസ് അയച്ചു. റവന്യൂ സെക്രട്ടറി, ജില്ലാ കലക്ടര്‍, ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കാണ് മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ നോട്ടീസ് അയച്ചത്. മുസ്്‌ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍, വൈസ് പ്രസിഡണ്ട് ശംസുദ്ദീന്‍ കിന്നിംഗാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി.

ഈ മാസം നാലിന് വെള്ളിയാഴ്ച ഉച്ചക്ക് മൂന്നു മണിയോടെയാണ് രാജീവിയെ വീട്ടിനകത്ത് കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദ്രോരോഗി കൂടിയായ വീട്ടമ്മ ദീര്‍ഘകാലമായി പരിയാരം മെഡിക്കല്‍ കോളജിലടക്കം ചികിത്സയിലായിരുന്നു. ആഴ്ചയില്‍ രണ്ടായിരത്തിലധികം രൂപ ചികിത്സക്കായി മാത്രം ആവശ്യമായി വന്നിരുന്ന രാജീവിക്ക് പെന്‍ഷന്‍ വകയില്‍ 1200 രൂപമാത്രമാണ് സര്‍ക്കാറില്‍ നിന്ന് ലഭിച്ചിരുന്നത്. കടബാധ്യതയും തുടര്‍ചികിത്സക്ക് പണമില്ലാത്തതുമാണ് രാജീവിയുടെ ആത്മഹത്യക്ക് കാരണമെന്നും പരാതിയില്‍ പറയുന്നു. 

സംഭവ ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലുണ്ടായിരുന്നിട്ടും ആത്മഹത്യയുടെ കാര്യം പഞ്ചായത്ത് അധികൃതര്‍ മറച്ചുവെച്ചതായാണ് ആരോപണം. ജില്ലയുടെ മന്ത്രിയോ പഞ്ചായത്ത് പ്രസിഡണ്ടോ സെക്രട്ടിയോ രാജീവിയുടെ വീട് സന്ദര്‍ശിക്കാത്തതിലും അധികാരികളുടെ അനാസ്ഥയിലും ശക്തമായ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. നാട്ടക്കല്ലില്‍ നിന്ന് രാജിവിയുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഫണ്ടില്‍ നിന്നും പഞ്ചായത്തിന് അനുവദിച്ച ആംബുലന്‍സ് വിട്ടുകൊടുക്കാന്‍ പോലും അധികൃതര്‍ തയാറായില്ല. മരണവിവരം അധികാരികളെ അറിയിക്കുന്നതില്‍ വീഴ്ചവരുത്തിയ പഞ്ചായത്ത് ഭരണാധികാരികള്‍ക്കെതിരെയും എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും രാജീവിയുടെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad