കുണ്ടംകുഴി (www.evisionnews.in): കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയില്‍ നിന്നു 56പവന്‍ സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച കേസ് തെളിഞ്ഞു. കൊള്ള സംഘത്തെ ആദൂര്‍ സി ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തിരിച്ചറിഞ്ഞു. കൊള്ള സംഘത്തിൽ ഉത്തർപ്രദേശുകാരായ സ്ത്രീയടക്കം നാലുപേരും ഒരു കാസർകോട് സ്വദേശിയുമുണ്ട്. ഇവർ വലയിലാണ്.അറസ്റ്റ് തിങ്കളാഴ്ചയുണ്ടാകും. കവര്‍ച്ചയ്‌ക്കു ഉപയോഗിച്ച വാനും സ്വര്‍ണ്ണത്തില്‍ നിന്നു ഏതാനും ഭാഗവും കണ്ടെടുത്തിട്ടുണ്ട്. ഉത്തര്‍ പ്രദേശ് സ്വദേശിയായ യുവാവും നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ നെല്ലിക്കട്ട സ്വദേശിയുമാണ് കൊള്ളയ്ക്ക് നേതൃത്വം നൽകിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളെ കുറിച്ച് വിവരം കിട്ടിയത്.
വസ്‌ത്ര വില്‍പ്പനയ്‌ക്കെന്ന വ്യാജേന കാസര്‍കോട്ട് വാടക വീടെടുത്ത് തമ്പടിച്ച ഉത്തര്‍ പ്രദേശ് സ്വദേശികളായ പ്രൊഫഷണല്‍ കൊള്ളക്കാരാണ് സുമംഗലി ജ്വല്ലറി കൊള്ള ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. മാസങ്ങളോളം നീണ്ട തയ്യാറെടുപ്പിനൊടുവില്‍ നെല്ലിക്കട്ട സ്വദേശിയെ സ്‌ത്രീ മുഖേന വരുതിയിലാക്കിയാണ് ഉത്തര്‍ പ്രദേശ് സംഘം കൊള്ള നടത്തിയത്. സ്‌ത്രീയടക്കമുള്ള അഞ്ചു പേരാണ് കൊള്ളയ്‌ക്കു പിന്നില്‍. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ നാലിനു പുലര്‍ച്ചെയാണ് കുണ്ടംകുഴി ടൗണിലെ സുമംഗലി ജ്വല്ലറി കൊള്ളയടിച്ചത്. ജ്വല്ലറിയിലെ മുഴുവന്‍ സ്വര്‍ണ്ണവും അപഹരിക്കുകയായിരുന്നുസംഘം ലക്ഷ്യമിട്ടിരുന്നതെങ്കിലും പൂര്‍ണ്ണമായി ലക്ഷ്യം കണ്ടില്ല. കവര്‍ച്ച നടക്കുന്നതിനിടെ ബേഡകം പൊലീസ് ജീപ്പ് പട്രോളിംഗ് നടത്തവേ കുണ്ടംകുഴിയില്‍ എത്തിയിരുന്നു.
ഇതോടെയാണ് സംഘം മറ്റു ലോക്കറുകള്‍ പൊളിക്കാന്‍ കാത്തു നില്‍ക്കാതെ കിട്ടിയ മുതലുമായി കടന്നത്. പിന്നീട് താമസിക്കുന്ന വാടക വീട്ടിലെത്തി സ്വര്‍ണ്ണം തിട്ടപ്പെടുത്തി പിറ്റേന്നു രാവിലെ സംഘം ട്രെയിന്‍ മാര്‍ഗം ഉത്തര്‍പ്രദേശിലേയ്‌ക്കു കടന്നു. ഇതിനിടയില്‍ ഇടനിലക്കാരനായ നെല്ലിക്കട്ട സ്വദേശി തന്റെ പങ്കുപറ്റാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതാണ് സംഘത്തെ തിരിച്ചറിയാന്‍ ഇടയാക്കിയത്.
keywords:kasaragod-kundamkuzhi-jwellery-theft
keywords:kasaragod-kundamkuzhi-jwellery-theft
Post a Comment
0 Comments