കാഞ്ഞങ്ങാട്:(www.evisionnews.in)പ്രാർത്ഥനകൾ വിഫലമായി. അനയ്‌മോന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി.അര്‍ബുദം ബാധിച്ച പടിമരുതിലെ നാലു വയസ്സുകാരന്‍ അനയ്മോനാണ് ബംഗളൂരു സ്വകാര്യ ആശുപത്രിയിലെ വിദഗ്ധ ചികിത്സക്കിടെ കഴിഞ്ഞ ദിവസം രാത്രി മരിച്ചത് . പ്രാര്‍ത്ഥനകളും കൈമെയ് മറന്ന സഹായവും കൊണ്ട് അനയ്‌മോനെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള നാടിന്റെ ശ്രമത്തെയാണ് വിധി തോല്‍പിച്ചുകളഞ്ഞത്. പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധനും ഇന്ത്യയിലും വിദേശത്തുമുള്‍പ്പെടെ നിരവധി ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ ഡോ.അമിത് റാവുത്തറാണ് അനയ്‌മോനെ ചികിത്സിച്ചിരുന്നത്. തിരുവനന്തപുരം ആര്‍.സി.സി.യില്‍ നിന്നും ബംഗളൂരുവില്‍ തുടര്‍ചികിത്സക്കായി ജൂണ്‍ ആദ്യവാരമാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത് .
പടിമരുതിലെ ഓട്ടോ ഡ്രൈവര്‍ സതീശന്റെ മകനാണ് അനയ്. അനയ്‌മോന്റെ ചികിത്സക്ക് പണമുണ്ടാക്കാന്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍ പാതയില്‍ സര്‍വ്വീസ് നടത്തുന്ന റിച്ചു ബസ് ഒരു ദിവസത്തെ കളക്ഷന്‍ സമ്പാദ്യം നല്‍കുമെന്നറിയിച്ചതോടെയാണ് അനയ്‌മോന്‍ ജനശ്രദ്ധ നേടിയത്. തുടര്‍ന്ന് നാടിന്റെ നാനാ ഭാഗത്തുനിന്നും അനയ്‌മോന്റെ ജീവന്‍ രക്ഷിക്കാനുള്ള പ്രാര്‍ത്ഥനയും ധനസമാഹരണവുമായിരുന്നു. റിച്ചു ബസിന് പിന്നാലെ നിരവധി ബസുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവ അവരുടെ ഒരു ദിവസത്തെ വരുമാനം അനയ്‌മോന്‍ ചികിത്സാനിധിയിലേക്ക് കൈമാറി.
32 ലക്ഷത്തോളം രൂപയാണ് ചികിത്സാഫണ്ടിലേക്ക് ലഭിച്ചത്. സതീശന്റെയും ലതികയുടേയും ഏക മകനാണ് അനയ്. അനയ മോന്റെ ചികില്‍സയ്ക്കുള്ള പണം കണ്ടെത്തിയ ജനകീയ കൂട്ടായ്മയാണ് പിന്നീട് പല നിര്‍ധന രോഗികളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ പ്രേരക ശക്തിയായത്. അനയ്‌മോന്റെ ചികിത്സാകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പിതാവ് സതീശന്‍, ഭാര്യ ലതിക, ലതികയുടെ സഹോദരി ചന്ദ്രമതി എന്നിവരും അനയ്‌മോന്‍ ചികിത്സ കമ്മിറ്റി കണ്‍വീനര്‍ സന്തോഷ്, പൊതുപ്രവര്‍ത്തകന്‍ രതീഷ് എന്നിവരും
ആശുപത്രിയിലുണ്ടായിരുന്നു. അനയ്മോന്റെ മരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്

Post a Comment
0 Comments