Type Here to Get Search Results !

Bottom Ad

സൗമ്യ വധക്കേസ്: ഗോവിന്ദചാമി രക്ഷപ്പെടുമോ? അപ്പീലില്‍ സുപ്രീംകോടതി വിധി ഇന്ന്


ന്യൂഡല്‍ഹി  (www.evisionnews.in)  : സൗമ്യ വധക്കേസില്‍ സുപ്രീം കോടതി അല്‍പ്പനേരത്തിനകം വിധി പറയും. വധശിക്ഷയ്‌ക്കെതിരെ പ്രതി ഗോവിന്ദച്ചാമി നല്‍കിയ അപ്പീലിലാണ് കോടതി വിധി പറയുക. അപ്പീല്‍ പരിഗണിക്കവെ കൊലപാതകത്തിന് കോടതി തെളിവുകള്‍ ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി നല്‍കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ വിധി എന്തായിരിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

സൗമ്യ വധക്കേസില്‍ ഗോവിന്ദ ചാമിയുടെ അപ്പീല്‍ പരിഗണിക്കവെ സുപ്രീം കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പ്രോസിക്യൂഷന് ഉത്തരംമുട്ടിയിരുന്നു. ഗോവിന്ദചാമി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചപ്പോള്‍ അതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. സൗമ്യ ട്രെയിനില്‍ നിന്നും ചാടിയെന്നാണ് സാക്ഷിമൊഴികള്‍. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുത്. സൗമ്യ ബലാത്സംഗത്തിന് ഇരയായി എന്നത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണു സര്‍ക്കാരിനായി കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായത്. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്നു തള്ളിയിടുകയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്താന്‍ ഇവര്‍ക്കായില്ല. ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ആവശ്യപ്പെട്ട ബെഞ്ച് ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്ന് അഭിഭാഷകരെ താക്കീത് ചെയ്യുകയുമുണ്ടായി.

സൗമ്യ യാത്രചെയ്തിരുന്ന ലേഡീസ് കംപാര്‍ട്‌മെന്റിനു മുന്നിലുള്ള ജനറല്‍ കോച്ചിലെ യാത്രക്കാരന്റെ മൊഴിയില്‍ സൗമ്യ എടുത്തുചാടിയെന്നാണു പറയുന്നത്. ഗോവിന്ദച്ചാമി തള്ളിയിട്ടെന്നതു പോലെ തന്നെ സൗമ്യ സ്വരക്ഷയ്ക്ക് എടുത്തു ചാടിയെന്ന സാധ്യതയും നിലനില്‍ക്കുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. മരണകാരണമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്കു സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിടാന്‍ സാധിക്കുമോയെന്നു ബെഞ്ചിലെ ജസ്റ്റിസുമാരായ പ്രഫുല്ല സി.പന്തും യു.യു. ലളിതും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ സൗമ്യ ബലാത്സംഗത്തിന് ഇരയായതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Keywords: Soumya-murder-supreme-court-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad