Type Here to Get Search Results !

Bottom Ad

യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി: മൂന്നിടത്ത് സ്വതന്ത്രരെ ഇറക്കും


തിരുവനന്തപുരം (www.evisionnews.in): തര്‍ക്കത്തിനൊടുവില്‍ യു.ഡി.എഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തീകരിച്ചു. കോണ്‍ഗ്രസ് 83 സീറ്റുകളിലാണ് മത്സരിക്കുന്നത്. അവരുടെ കണക്കിലുളളതും എന്നാല്‍ ഒഴിച്ചിട്ടിരിക്കുന്നതുമായ കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളില്‍ പൊതുസ്വതന്ത്രരെ രംഗത്തിറക്കാനാണ് യു.ഡി.എഫ് യോഗത്തില്‍ ധാരണയായത്. കോണ്‍ഗ്രസ് 83. മുസ്ലിം ലീഗ്-24, കേരളാ കോണ്‍ഗ്രസ് (എം)15, ജെ.ഡി.യു-7, ആര്‍.എസ്.പി- 5, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) 2 , സി.എം.പി-1 എന്നിങ്ങനെയാണ് വിവിധകക്ഷികള്‍ക്ക് ലഭിച്ച സീറ്റുകള്‍. നേരത്തെ നല്‍കിയ പിറവത്തിന് പുറമെ തരൂര്‍ സീറ്റ് കൂടി കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് അനുവദിച്ചിട്ടുണ്ട്.

എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും വീട് എന്നതായിരിക്കും തെരഞ്ഞെടുപ്പ് പ്രകടപത്രികയിലെ യു.ഡി.എഫിന്റെ മുഖ്യവാഗ്ദാനം. പ്രധാന മുദ്രാവാക്യവും ഇതായിരിക്കും. ഇന്നലത്തെ യു.ഡി.എഫ്. യോഗത്തില്‍ പ്രകടനപത്രികയിലേക്ക് ഇതുവരെ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്തു. ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍കൂടി ലഭിച്ചശേഷം പ്രകടനപത്രിക അന്തിമമായി അംഗീകരിക്കും. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്ത കോണ്‍ഗ്രസിന്റെ മൂന്ന് സീറ്റുകളില്‍ പൊതുസമ്മതരായ സ്വതന്ത്രരെ കണ്ടെത്താനും യോഗത്തില്‍ ധാരണയായി. ഇതിനായി യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.

യു.ഡി.എഫ്. വീണ്ടും അധികാരത്തില്‍ വരുമെന്നും ഒറ്റക്കെട്ടായി മുന്നണി മുന്നോട്ടുപോകുമെന്നും കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു. ഘട്ടംഘട്ടമായി മദ്യനിരോധനം എന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നിലപാടില്‍ അല്‍പം പോലും വെള്ളം ചേര്‍ക്കാതെ ശക്തമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങള്‍ രണ്ടുദിവസത്തിനകം കൈമാറാന്‍ ഘടകകക്ഷികളോടു നിര്‍ദേശിച്ചിട്ടുണ്ട്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad