Type Here to Get Search Results !

Bottom Ad

കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍


ഡെറാഡൂണ്‍ (www.evisionnews.in): പാര്‍ട്ടി മാര്‍ച്ചിനിടെ ഉത്തരാഖണ്ഡ് പോലീസ് സേനയിലെ കുതിരയുടെ കാല്‍ തല്ലിയൊടിച്ച ബി.ജെ.പി എം.എല്‍.എ ഗണേഷ് ജോഷിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡെറാഡൂണില്‍ വെള്ളിയാഴാചയാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനായ പ്രമോദ് മോറ എന്നയാളെ ഉത്തരാഖണ്ഡ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

എം.എല്‍.എ ഗണേഷ് ജോഷിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കേന്ദ്രമേന്ത്രി മനേകാ ഗാന്ധി ഉത്തരാഖണ്ഡ് ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ഗുരുതരമായി പരിക്കേറ്റ കുതിരയുടെ കാല്‍ കഴിഞ്ഞ ദിവസം മുറിച്ചുമാറ്റിയിരുന്നു.

കാലില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ നടത്തിയിട്ടും വിജയിക്കാത്തതിനെ തുടര്‍ന്ന് കുതിരയുടെ ജീവന്‍ രക്ഷിക്കാനായാണ് കാല്‍ മുറിച്ചുമാറ്റിയതെന്ന് മൃഗഡോക്ടര്‍മാര്‍ പറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെയാണ് പോലീസ് കുതിരയായ ശക്തിമാന്റെ കാല്‍ ഡെറാഡൂണ്‍ എം.എല്‍.എ ഗണേഷ് ജോഷി തല്ലിയൊടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എം.എല്‍.എയുടെ നടപടിയില്‍ വ്യാപക പ്രതിഷേധവുമുയര്‍ന്നിരുന്നു. ജോഷിയുടെ നടപടി പാര്‍ട്ടിക്ക് ചീത്തപ്പേര് വരുത്തിവച്ചുവെന്നും മനേക ഗാന്ധി പറഞ്ഞു.

എന്നാല്‍ താന്‍ കുതിരയെ ആക്രമിച്ചിട്ടില്ലെന്നാണ് ജോഷിയുടെ നിലപാട്. സംഭവം അറിഞ്ഞാണ് താനുള്‍പ്പെടെയുള്ളവര്‍ അവിടെയെത്തിയതെന്നും ജോഷി പറയുന്നു. എന്നാല്‍ ജോഷിയെ അറസ്റ്റുചെയ്യണമെന്നാണ് മൃഗസ്‌നേഹികളുടെ ആവശ്യം. അദ്ദേഹത്തെ പുറത്താക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും ഗൗരി മൗലെഖി എം.എല്‍.എ ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad