റാഞ്ചി: (www.evisionnews.in) രാജ്യത്തെ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജനസംഖ്യ നിയന്ത്രിക്കാന്‍ പുതിയ നയം കൊണ്ടുവരണമെന്ന ആര്‍എസ്എസ് പ്രമേയം വിവാദമാകുന്നു. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനിടെ, വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ആര്‍എസ്എസ് പ്രമേയമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതേസമയം ആര്‍എസ്എസ് പ്രമേയത്തെ ബിജെപി എംപി ഗിരിരാജ് സിങ് ന്യായീകരിച്ചു.
റാഞ്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് നിര്‍വാഹക സമിതി യോഗമാണ് രാജ്യത്തെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയത്. അതിര്‍ത്തിവഴിയുള്ള കുടിയേറ്റവും മതപരിവര്‍ത്തനവും മൂലമാണ് മുസ്‌ലിം, ക്രിസ്ത്യന്‍ ജനസംഖ്യാ വര്‍ധനയുടെ തോത് ഉയര്‍ന്നിരിക്കുന്നതെന്ന് ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ പാസാക്കിയ ആര്‍എസ്എസ് പ്രമേയത്തെ കോണ്‍ഗ്രസ് അപലപിച്ചു. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ഇക്കാര്യത്തില്‍ മത വിവേചനം ആവശ്യമില്ലെന്നും കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി പറഞ്ഞു.
ബിഹാര്‍ തിരഞ്ഞെടുപ്പു ലക്ഷ്യം വച്ചാണ് പ്രമേയം പാസാക്കിയതെന്ന ആരോപണം ആര്‍എസ്എസ് നിഷേധിച്ചു. ബിഹാര്‍ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുന്‍പേ തന്നെ നിര്‍വാഹക സമിതി യോഗം ചേരാന്‍ തീരുമാനിച്ചിരുന്നതായി ആര്‍എസ്എസ് വക്താവ് മന്‍മോഹന്‍ വൈദ്യ പ്രതികരിച്ചു. ആര്‍എസ്എസ് നിലപാടിനെ പിന്തുണച്ച ബിഹാറില്‍ നിന്നുള്ള ബിജെപി എംപി ഗിരിരാജ് സിങ്, ജനസംഖ്യാനിയന്ത്രണം രാജ്യപുരോഗതിക്ക് അനിവാര്യമാണെന്ന് പറഞ്ഞു.
Keywords: ranji-muslim-christian-population-increased-rss

Post a Comment
0 Comments