കാസർകോട് :(www.evisionnews.in)സാങ്കേതികത്വത്തിന്റെ നൂലാമാലകള്‍ നിരത്തി കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ ഒന്നാം ഘട്ട നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഇനിയും വൈകിപ്പിച്ചാല്‍ പദ്ധതിയുടെ നിര്‍മാണം ഏറ്റടുത്ത കരാറുകാര്‍ പ്രവര്‍ത്തി ഉപേക്ഷിക്കുമെന്ന സൂചനകള്‍ പുറത്തായി.പദ്ധതിയോട് പുലര്‍ത്തുന്ന തണുപ്പന്‍ സമീപനങ്ങളിലുള്ള അതൃപ്തി കരാര്‍ ഏറ്റെടുത്ത ആന്ധ്രയിലെ സിര്‍കോ കണ്‍സ്ട്രക്ഷന്‍ കമ്പനി സര്‍ക്കാരിനെ അറിയിച്ചതായി ഇവിഷന്‍ ന്യുസിന് വിവരം കിട്ടി.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും അമാന്തം തുടര്‍ന്നാല്‍ ഏറെ നാളത്തെ മുറവിളിക്ക് ശേഷം കാസര്‍കോട് ജില്ലക്ക് ലഭിച്ച കോടികളുടെ പദ്ധതി നഷ്ടപെടുമെന്നുറപ്പായി കഴിഞ്ഞു.ഏതോ ആദൃശ്യ ശക്തികളുടെ ബലിഷ്ടമായ കരങ്ങള്‍ ഉക്കിനടുക്കയില്‍ സ്ഥാപിക്കാനിരിക്കുന്ന മെഡിക്കല്‍ കൊളെജിനെതിരെ പ്രവര്‍ത്തിക്കുന്നത് മൂലമാണ് പദ്ധതിക്ക് കാലതാമസം ഉണ്ടാകുന്നതെന്നാണ് പുതിയ വിവരം.
അതെ സമയം ഭരണമുന്നണിയെ നയിക്കുന്ന കൊണ്‍ഗ്രസിലെ ചില വന്‍ തോക്കുകള്‍ കാസര്‍കോടിന്റെ സമസ്ത വികസനത്തിനും തുരങ്കം വെക്കുന്ന പാരകളായി മാറിയിട്ടുണ്ട്.ഇതിന്റെ ഉദാഹരണമാണ് കാസര്‍കോട്ട് സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മെഡിക്കല്‍ കോളേജ് ഉണ്ടാകില്ലന്ന് പ്രത്യക്ഷമായും പരോക്ഷമായും പ്രവര്‍ത്തികുന്നതിനു പിന്നില്‍.കേന്ദ്ര സര്‍വകലാശാലാ മെഡിക്കല്‍ കോളേജിനും ഇത് തന്നെയായിരുന്നു ഗതി.യുഡിഎഫില്‍ അഭിപ്രായ സമന്വയമുണ്ടാക്കി മെഡിക്കല്‍ കോളേജ് യാഥാര്‍ത്യമാക്കണമെന്നു സമരസമിതി ചെയര്‍മാനും ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ മാഹിന്‍ കേളോട്ട് പറഞ്ഞു.യുഡിഎഫ് ഒറ്റകെട്ടായി നീങ്ങിയാല്‍ മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ത്യമാകുമെന്നും മാഹിന്‍ പറഞ്ഞു.
ബദിയടുക്കക്ക് സമീപം ഉക്കിനടുക്കയില്‍ സ്ഥാപിക്കുന്ന നിര്‍ദിഷ്ട മെഡിക്കല്‍ കോളേജ് കാസര്‍കോടിനു നഷ്ടമാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണന്നും ഇതില്‍ ആശങ്കപെടേണ്ടന്നും എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു.കാസര്‍കോടിനു അനുവദിച്ച മെഡിക്കല്‍ കോളേജ് പദ്ധതിയെ തുരങ്കം വെച്ച് ജില്ലക്ക് പുറത്തു കടത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന ആശങ്ക എംഎല്‍എ ഇവിഷനുമായി പങ്കു വെച്ചപോഴാണ് ഇക്കാര്യത്തില്‍ യാതൊരുവിധ ആശങ്കയും വേണ്ടന്ന് അദ്ദേഹം പറഞ്ഞത്.ചൊവ്വാഴ്ച താന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി ഇളംകോവനെ നേരില്‍ കണ്ടു .പദ്ധതി പ്രവര്‍ത്തനങ്ങളിലുള്ള അമാന്തം അറിയിച്ചിരുന്നു.ടെണ്ടര്‍ തുക അധികരിച്ചതിനാല്‍ ഇത് സംബന്ധിച്ച ഫയല്‍ ധനകാര്യവകുപ്പിലാണന്നും ഇതിലുള്ള നൂലാമാലകള്‍ ഉടന്‍ പരിഹരിച്ച് സെപ്തംബറില്‍ തന്നെ നിര്‍മാണ പ്രവര്‍ത്തി ആരംഭിക്കുമെന്നും സെക്രട്ടറി ഉറപ്പു നല്‍കിയതായും എംഎല്‍എ പറഞ്ഞു.വകുപ്പ് സെക്രട്ടറിയെ കാണുമ്പോള്‍ തനിക്കൊപ്പം മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമുണ്ടായിരുന്നു.
അതെസമയം കാസര്‍കോട് മെഡിക്കല്‍ കോളേജ് നിശ്ചയമായും ഉക്കിനടുക്കയില്‍ ഉയരുമെന്നും ഇതില്‍ അനിശ്ചിതത്വം വേണ്ടെന്നും സ്‌പെഷല്‍ ഓഫീസര്‍ പിജി പിള്ള ഇവിഷനോടു പറഞ്ഞു.ഇതിനായി 25 കോടി രൂപ ട്രഷറിയില്‍ അടച്ചിട്ടുണ്ട്.ടെണ്ടര്‍ തുക അധികരിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നം.ഇത് ഉടന്‍ പരിഹരിക്കും.സെപ്തംബറില്‍ തന്നെ നിര്‍മാണ പ്രവര്‍ത്തി തുടങ്ങും.ആര്‍ക്കും ഒരാശങ്കയും വേണ്ട .കാസര്‍കോട് മെഡിക്കല്‍ കോളേജ് വരില്ലന്ന ചിലരുടെ വാദങ്ങള്‍ അവരുടെ വീക്ഷണമാണന്നും പിജി പിള്ള പറഞ്ഞു.
keywords : kasragod-medical-college-back-karar-threaten

Post a Comment
0 Comments