മുംബയ്: (www.evisionnews.in)ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ 250 കോടിയുടെ മാനനഷ്ട കേസ്. സൽമാനെ നായനാക്കി 2010ൽ ഇറങ്ങിയ വീർ എന്ന സിനിമയുടെ നിർമാതാവ് വിജയ് ഗലാനിയാണ് കേസ് നൽകിയത്. സൽമാന്റെ മോശം പെരുമാറ്റം കാരണം തന്റെ പ്രശസ്തിക്ക് കോട്ടം തട്ടിയെന്നും മനോവ്യഥ ഉണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് ഗലാനി കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് ഡി.എൻ.എ പത്രം റിപ്പോർട്ട് ചെയ്തു.
ഗലാനിയുടെ പരാതി ഇങ്ങനെ: സിനിമയിൽ അഭിനയിക്കാൻ പത്തു കോടി രൂപയ്ക്കാണ് സൽമാൻ കരാറൊപ്പിട്ടത്. സൽമാന്റെ കരിയറിൽ ഇതുവരെ ഇത്രയും തുകയ്ക്ക് ഒരു കരാറും ഒപ്പിട്ടിരുന്നില്ല. സിനിമ ചിത്രീകരിക്കുന്ന സമയത്ത് സൽമാന്റെ മറ്റു സിനിമകൾക്ക് പ്രതിഫലം എട്ടു കോടി വരെ മാത്രമായിരുന്നു. സിനിമ വിജയിക്കുകയും മികച്ച ലാഭം നേടുകയും ചെയ്താൽ സൽമാന് 15 കോടി രൂപ കൂടി നൽകാമെന്നും നിർമാതാക്കൾ സമ്മതിച്ചിരുന്നു. സൽമാൻ സന്തോഷത്തോടെ ഷൂട്ടിംഗ് പൂർത്തിയാക്കി. തുടർന്ന് ഗലാനി സിനിമയുടെ വിതരണാവകാശം ഈറോസ് എന്റർടെയ്ൻമെന്റിന് വിറ്റു. അധികമായി കിട്ടുന്ന ലാഭത്തിൽ നിന്ന് 15 കോടി നടന് നൽകാൻ സൽമാനും ഗലാനിയും ഈറോസും ത്രികക്ഷി കരാറിലെത്തുകയും ചെയ്തു. എന്നാൽ, സിനിമ വേണ്ടതു പോലെ ബോക്സോഫീസിൽ ചലനമുണ്ടാക്കിയില്ല. മാത്രമല്ല, യഥാർത്ഥ കരാർ ആവശ്യപ്പെട്ട് സൽമാൻ തനിക്ക് കത്തയച്ചതായും ഗലാനി ആരോപിക്കുന്നു. കത്ത് ലഭിക്കുന്നതിന് തൊട്ടുമുന്നിലെ ദിവസം രാത്രി താൻ സൽമാനൊപ്പം ഉണ്ടായിരുന്നതാണ്. എന്നാൽ, അപ്പോഴൊന്നും അതേക്കുറിച്ച് സൽമാൻ ഒരക്ഷരം മിണ്ടിയിരുന്നില്ല. തന്റെ ബിസിനസ് മാനേജരാണ് കത്ത് അയച്ചതെന്നും അത് അവഗണിക്കാനും സൽമാൻ ഗലാനിയോട് പറഞ്ഞു. എന്നാൽ, 15 കോടി പോരെന്ന് ചൂണ്ടിക്കാട്ടി സൽമാൻ വീണ്ടും തനിക്ക് കത്തയച്ചു. എന്നിട്ടും രണ്ട് വർഷം തങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു. അപ്പോഴൊന്നും സൽമാൻ ഇതേക്കുറിച്ച് സംസാരിച്ചില്ല. പെട്ടെന്ന് കരാറിനെ കുറിച്ച് പറയാൻ പ്രേരിപ്പിച്ചത് എന്താണെന്ന് തനിക്ക് അറിയില്ലെന്നും ഗലാനി വെളിപ്പെടുത്തി.
കേസിൽ, സിനി ആൻഡ് ടി.വി ആർട്ടിസ്റ്റ് അസോസിയേഷൻ തനിക്ക് അനുകൂലമായാണ് വിധിച്ചത്. ഇതേതുടർന്ന് സൽമാൻ നിർമാതാക്കളുടെ സംഘടനയെ സമീപിച്ചു. എന്നാൽ, സിനിമയ്ക്ക് വിചാരിച്ച ലാഭം ഉണ്ടായില്ലെന്ന് ഗലാനി സംഘടനയെ അറിയിച്ചു. സൽമാനെ പ്രീണിപ്പിക്കുന്നതിന് വേണ്ടി സിന്റ തനിക്കെതിരെ നിസഹകരണം പ്രഖ്യാപിച്ചു എന്നും ഗലാനി പറഞ്ഞു. കേസ് കോടതിയിൽ എത്തിയപ്പോൾ എന്ത് അടിസ്ഥാനത്തിലാണ് സൽമാൻ പണം ആവശ്യപ്പെടുന്നത് എന്ന് കോടതി ചോദിച്ചു. നിസഹകരണം പ്രഖ്യാപിച്ചതിനേയും കോടതി ചോദ്യം ചെയ്തു. മറുപടി നൽകാൻ സൽമാന് കഴിയാതെ വന്നതോടെ തനിക്ക് അനുകൂലമായി കോടതി വിധി ഉണ്ടായെന്നും ഗലാനിപറഞ്ഞു. നിസഹകരണം പ്രഖ്യാപിച്ചത് കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.
ഈ കേസിന്റെ പേരിൽ കഴിഞ്ഞ മൂന്ന് വർഷമായി താൻ അനുഭവിച്ച മനോവ്യഥ പറഞ്ഞറിയാക്കാൻ കഴിയാത്തതാണെന്ന് ഗലാനി പറഞ്ഞു. കേസ് നടത്തിപ്പിനു വേണ്ടി അഭിഭാഷകർക്കും മറ്റും ഭീമമായ തുകയും നൽകേണ്ടി വന്നു. നിർമാതാവ് എന്ന നിലയിൽ തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലുമേറ്റു. അതിനാലാണ് മാനനഷ്ട കേസ് നൽകാൻ തീരുമാനിച്ചതെന്നും ഗലാനി പറഞ്ഞു.
keywords : salmankhan-case-250-crore-police
keywords : salmankhan-case-250-crore-police
Post a Comment
0 Comments