Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് നിന്നടക്കം 36 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ചിട്ടി ഉടമ കോട്ടയത്ത് അറസ്റ്റില്‍

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നിന്നുള്‍പ്പെടെ കേരളത്തിലും തമിഴ്‌നാട്ടിലും 150 ഓളം ബ്രാഞ്ചുകള്‍കേന്ദ്രീകരിച്ച് ചിട്ടി നടത്തി ഏതാണ്ട് 36 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ ചിട്ടി ഉടമ കോട്ടയത്ത് അറസ്റ്റിലായി. 
കോട്ടയം പുതുപ്പള്ളിയില്‍ രജിസ്‌ട്രേഡ് ഓഫീസും കോട്ടയം ബേക്കറി ജംഗ്ഷനിലെ മദീന ആര്‍ക്കെയ്ഡില്‍ കോര്‍പ്പറേറ്റ് ഓഫീസും പ്രവര്‍ത്തിച്ചിരുന്ന ആപ്പിള്‍ ട്രീ ചിറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിംങ്ങ് ഡയറക്ടര്‍ കോട്ടയം തോട്ടയ്ക്കാട് പരിയാരം വാഴക്കുളത്ത് ശങ്കര്‍ ജി. ദാസി (33)നെയാണ് ആറന്മുള എസ്‌ഐ അശ്വത് എസ്. കാരാഴ്മയിലും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടാന്‍ പോലീസിന് മല്‍പ്പിടുത്തം നടത്തേണ്ടി വന്നു. 
ഹൊസ്ദുര്‍ഗ് ടി ബി സര്‍ക്കിളിനടുത്ത് സ്വകാര്യ കെട്ടിടത്തില്‍ ആപ്പിള്‍ ട്രീ ചിട്ടിക്കമ്പനി പത്ത് മാസത്തോളം പ്രവര്‍ത്തിച്ചിരുന്നു. 2013 ആഗസ്റ്റ് മാസത്തോടെ സ്ഥാപനം അടച്ചു പൂട്ടി ഉദ്യോഗസ്ഥരും ജീവനക്കാരും മുങ്ങിയതോടെയാണ് ചിട്ടിക്കമ്പനിയുടെ മറവില്‍ നടന്ന തട്ടിപ്പിന്റെ രൂപം വെളിച്ചത്ത് വന്നത്. കാഞ്ഞങ്ങാട്ട് സാധാരണക്കാരനെയും സമ്പന്നരെയും ഒരു ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെയുള്ള ചിട്ടികളില്‍ അംഗങ്ങളായി ചേര്‍ത്ത് പണം പിരിച്ചതിനു ശേഷമാണ് സ്ഥാപനം ഇവര്‍ അടച്ചു പൂട്ടിയത്. കാഞ്ഞങ്ങാട്ട് മാത്രം ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് ശങ്കര്‍ ജി യുടെ നേതൃത്വത്തില്‍ നടന്നുവെന്നാണ് കണക്ക്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി അറുപതിലധികം കേസുകളില്‍  വിവിധ കോടതികളില്‍ ജാമ്യമില്ലാ വാറണ്ടുകളും നിലവിലുണ്ട്. ചില കേസുകളില്‍ ഇയാള്‍ ജാമ്യം നേടിയിരുന്നു. 
ഒളിവില്‍ കഴിഞ്ഞിരുന്ന ശങ്കര്‍ ജി. ദാസ് എറണാകുളത്തെ ഇയാളുടെ ബിനാമി പേരിലുള്ള ഫഌറ്റിലാണ് താമസിച്ചുവന്നിരുന്നത്. തോട്ടയ്ക്കാട്ടുള്ള ഇയാളുടെ വീട്ടില്‍ അമ്മ മാത്രമാണ് താമസിക്കുന്നത്. ഭാര്യയുമായി പിണക്കത്തിലാണെന്നും വീട്ടില്‍ വരാറില്ലെന്നുമാണ് ഇയാളെ അന്വേഷിച്ചു ചെല്ലുന്ന ഇടപാടുകാരോടും പോലീസിനോടും ഇയാളുടെ മാതാവ് പറഞ്ഞിരുന്നത്. 
എന്നാല്‍ കഴിഞ്ഞ ഒരുമാസമായി ആറന്മുള പോലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തിലൂടെ രാത്രികാലങ്ങളില്‍ ഇയാള്‍ വീട്ടിലെത്തുന്നുണ്ടെന്നും മറ്റും അറിഞ്ഞതിനേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി വീടിന്റെ പരിസരത്തു നിന്നും ഇയാളെ അറസ്റ്റു ചെയ്തത്. ഭാര്യയുമായി പിണക്കത്തിലായിരുന്നുവെന്നതു കളവാണെന്നും അന്വേഷണത്തില്‍ തെളഞ്ഞിട്ടുണ്ട്. അറസ്റ്റ് ചെറുക്കാന്‍ ശങ്കര്‍ നടത്തിയ ശ്രമം വിഫലമായി.

keywords:kanhangad-cheating-36-crore

Post a Comment

0 Comments

Top Post Ad

Below Post Ad